Kottayam Local

കേരളാ കോണ്‍ഗ്രസ് (എം) ഒത്താശ ; മുത്തോലിയില്‍ ബിജെപി അംഗത്തിന് ജയം



പാലാ: മുത്തോലി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കേരളാ കോണ്‍ഗ്രസ് (എം) പ്രതിനിധി വിട്ടുനിന്നതിനെ തുടര്‍ന്ന് ചെയര്‍പേഴ്‌സനായി  ബിജെപി വനിതാ അംഗം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്ത് ആറാം വാര്‍ഡ് അംഗം ബിജെപി പ്രതിനിധി എന്‍ മായാദേവിയാണ് വിദ്യാഭ്യാസ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. നിലവിലെ സമിതി അധ്യക്ഷയായിരുന്ന കേരളാ കോണ്‍ഗ്രസ് എമ്മിലെ ബീനാ ബേബി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഉണ്ടായ ഒഴിവിലേക്ക് ഇന്നലെ നടത്തിയ തിരഞ്ഞെടുപ്പിലാണ് കേരളാ കോണ്‍ഗ്രസ് ഒത്താശയോടെ ബിജെപി പ്രതിനിധി വിജയിച്ചത്. മൂന്നംഗ സ്ഥിരം സമിതിയില്‍ സ്വതന്ത്ര ഉള്‍പ്പെടെ രണ്ടംഗ പിന്തുണയുള്ള കേരളാ കോണ്‍ഗ്രസ് പ്രതിനിധിയായ സ്വതന്ത്രാംഗം സന്ധ്യ ജി നായരെയാണ് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് പാര്‍ട്ടി ഔദ്യോഗികമായി നിശ്ചയിച്ചിരുന്നത്. ഇതു പ്രകാരം രണ്ട് അംഗങ്ങള്‍ക്കും പാര്‍ട്ടി വിപ്പും നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ ചേര്‍ന്ന സമിതി തിരഞ്ഞെടുപ്പ് യോഗത്തില്‍ മുന്‍ പ്രസിഡന്റുമായ സമിതിയംഗം മിനി മനോജ് പങ്കെടുത്തില്ല. സ്വതന്ത്രയായി വിജയിച്ച് പിന്നീട് കേരളാ കോണ്‍ഗ്രസ്സിലെത്തിയ സന്ധ്യ ജി നായരും ബിജെപി പ്രതിനിധി മായാദേവിയും എത്തി മിനിട്‌സില്‍ ഹാജര്‍ രേഖപ്പെടുത്തിയെങ്കിലും പാര്‍ട്ടി പ്രതിനിധിയായ മിനി മനോജ് എത്താത്തതിനാല്‍ സന്ധ്യ ജി നായര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ബിജെപി പ്രതിനിധി എന്‍ മായാദേവി സമിതി അധ്യക്ഷയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. പിഡബ്ല്യുഡി ബില്‍ഡിങ് വിഭാഗം ഉദ്യോഗസ്ഥന്‍ ജോസ് രാജനായിരുന്നു തിരഞ്ഞെടുപ്പ് വരണാധികാരി.സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്ത് പാര്‍ട്ടി വഞ്ചിച്ചതില്‍ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസ് (എം) ഒറ്റയ്ക്ക് ഭരിക്കുന്ന മുത്തോലി പഞ്ചായത്ത് ഭരണസമിതിക്കു നല്‍കിവന്ന പിന്തുണ പിന്‍വലിച്ച് സ്വതന്ത്രാംഗം സന്ധ്യ ജി നായര്‍ പഞ്ചായത്ത് സെക്രട്ടറിക്കു കത്തു നല്‍കി. ഇതോടെ 13 അംഗ ഭരണസമിതിയില്‍ അംഗസംഖ്യ ആറായി ചുരുങ്ങിയ കേരളാ കോണ്‍ഗ്രസ്സിന് ഭൂരിപക്ഷം നഷ്ടമായി. പാര്‍ട്ടി വഞ്ചനയില്‍ പ്രതിഷേധിച്ച് സ്വതന്ത്രാംഗത്തിന്റെ ഭര്‍ത്താവും യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റുമായ ജി റണ്‍ദീപും സ്ഥാനം രാജിവച്ചിട്ടുണ്ട്. സ്ഥിരംസമിതി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് അംഗങ്ങളായ രണ്ടംഗങ്ങള്‍ക്കും പാര്‍ട്ടി വിപ്പ് നല്‍കിയിരുന്നു. ഇതു ലംഘിച്ചാണ് പാര്‍ട്ടി അംഗമായ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി മനോജ് വോട്ട് ചെയ്യാന്‍ എത്താതിരുന്നതെന്നും ഇതു പാര്‍ട്ടി മണ്ഡലം പ്രസിഡന്റിന്റെ മൗനാനുവാദത്തോടെയാണെന്നും റണ്‍ദീപ് പറഞ്ഞു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ്സിന് അഞ്ചും കോണ്‍ഗ്രസ്സിന് രണ്ടും സ്ഥാനങ്ങളാണ് ലഭിച്ചത്. ബിജെപി മൂന്ന്, എല്‍ഡിഎഫ് രണ്ട്, ഒരു സ്വതന്ത്ര എന്നിങ്ങിനെയായിരുന്നു കക്ഷിനില. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് കാലത്താണ് ബിജെപി റിബലായി വിജയിച്ചുവന്ന സ്വതന്ത്രാംഗം സന്ധ്യ ജി നായരെ സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്ത് കേരള കോണ്‍ഗ്രസിലേക്ക് ചേര്‍ത്തത്. ഇതിന്റെ ഭാഗമായി വനിതാംഗത്തിന്റെ ഭര്‍ത്താവിന് യുവജന സംഘടനാ ഭാരവാഹിസ്ഥാനവും നല്‍കിയിരുനു. ഇതിനിടെ കേരള കോണ്‍ഗ്രസ് യുഡഎഫ് വിട്ടു. പിന്നീട് എല്‍ഡിഎഫ് സ്വതന്ത്രന്‍ മരിച്ച ഒഴിവില്‍ തെക്കുംമുറി വാര്‍ഡില്‍ നടത്തിയ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം പ്രതിനിധി വിജയിച്ചതോടെയാണ് പാര്‍ട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷമായത്.സ്വതന്ത്രാംഗം പിന്തുണ പിന്‍വലിച്ചതോടെ പഞ്ചായത്ത് ഭരണ സമിതിയില്‍ കേരള കോണ്‍ഗ്രസിന്റെ അഗബലം ആറായി ചുരുങ്ങി. കോണ്‍ഗ്രസ്സുമായി കടുത്ത ഭിന്നത തുടരുന്ന കേരള കോണ്‍ഗ്രസ് ഭരണസമിതിയില്‍ ഭൂരിപക്ഷം ഉറപ്പിക്കാന്‍ ബിജെപിയുമായുള്ള രഹസ്യ ബാന്ധവും പരസ്യ സഖ്യമാക്കി മാറ്റി ഭരണം തുടരാനുള്ള സാഹചര്യമാണ് സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പോടെ സംജാതമായിരിക്കുന്നത്്.
Next Story

RELATED STORIES

Share it