കേരളത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച ആശുപത്രികള്‍ക്കുള്ള അംഗീകാരം

തിരുവനന്തപുരം: രാജ്യത്തെ മികച്ച സര്‍ക്കാര്‍ ആശുപത്രികളായി ചാലക്കുടി താലൂക്ക് ആശുപത്രിയെയും നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തെയും തിരഞ്ഞെടുത്തതായി മന്ത്രി കെ കെ ശൈലജ. നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യൂഎഎസ്) പ്രകാരം നടന്ന പരിശോധനയിലാണ് ചാലക്കുടി താലൂക്ക് ആശുപത്രി 98.07 ശതമാനം മാര്‍ക്ക് നേടി രാജ്യത്തെ ഏറ്റവും നല്ല സബ്ജില്ലാ ആശുപത്രിയായി മാറിയത്. 98 ശതമാനം മാര്‍ക്ക് നേടിയ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം രാജ്യത്തെ ഏറ്റവും നല്ല പ്രാഥമിക ആരോഗ്യ കേന്ദ്രമായി മാറി.
ഇതു കൂടാതെ കാസര്‍കോട് ജില്ലയിലെ പനത്തടി സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂര്‍ ജില്ലയിലെ നഗര പ്രാഥമികാരോഗ്യ കേന്ദ്രമായ മൈതാനപ്പള്ളി എന്നിവയ്ക്കും നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അക്രഡിറ്റേഷന്‍ ലഭിച്ചു. ഇതോടെ സംസ്ഥാനത്തെ നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് ലഭിക്കുന്ന ആശുപത്രികളുടെ എണ്ണം 13 ആയി. ഈ വര്‍ഷം കേരളത്തിലെ 70ഓളം സര്‍ക്കാര്‍ ആശുപത്രികളാണ് നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡിനായി തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്.
ആര്‍ദ്രം മിഷന്റെ ഭാഗമായി ആശുപത്രികളെ രോഗീസൗഹൃദമാക്കി മികച്ച പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കിവരുന്നതിനുള്ള അംഗീകാരമാണ് ഈ ബഹുമതിയെന്ന് മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര ഏജന്‍സിയായ ഐഎസ്‌ക്യൂയുഎ അംഗീകരിച്ച മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണ് എന്‍ക്യൂഎഎസ്. അക്രഡിറ്റേഷന്‍ നല്‍കുന്നത്. അംഗീകാരം ലഭിക്കുന്ന ആശുപത്രികള്‍ക്ക് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി വര്‍ഷംതോറും പ്രത്യേക ധനസഹായം ദേശീയ ആരോഗ്യദൗത്യം മുഖേന കേന്ദ്ര സര്‍ക്കാരില്‍ നിന്നു ലഭിക്കും.
Next Story

RELATED STORIES

Share it