കേരളത്തിനു വീഴ്ച പറ്റിയെന്ന് കേന്ദ്രത്തിന്റെ റിപോര്‍ട്ട്

ന്യൂഡല്‍ഹി: പെരുമ്പാവൂരില്‍ ദലിത് നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനും പോലിസിനും ഗുരുതര വീഴ്ച പറ്റിയെന്നു കേന്ദ്ര സാമൂഹികനീതി വകുപ്പിന്റെ റിപോര്‍ട്ട്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലടക്കം കാലതാമസമുണ്ടായെന്നു കുറ്റപ്പെടുത്തുന്ന ആറ് പേജുള്ള റിപോര്‍ട്ട് സാമൂഹികനീതി മന്ത്രി തവാര്‍ചന്ദ് ഗെഹ്‌ലോട്ട് രാജ്യസഭയില്‍ വച്ചു. കൊലക്കേസ് അന്വേഷിക്കുന്നതിലെ ഏഴു വീഴ്ചകള്‍ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അമ്മയെ മൃതദേഹം കാണിക്കാത്ത പോലിസ് അവരുടെ പരാതി വാങ്ങിയില്ല. പഞ്ചായത്ത് മെംബറുടെ പരാതിയില്‍ ഒരുദിവസത്തിനു ശേഷമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ആദ്യം മാനഭംഗത്തിനുള്ള വകുപ്പ് ചുമത്തിയില്ല. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് കിട്ടാന്‍ നാലുദിവസമെടുത്തു. എസ്‌ഐടി രൂപീകരിക്കാന്‍ കാലതാമസമുണ്ടായതിനാല്‍ സുപ്രധാന തെളിവുകള്‍ നഷ്ടമായി. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കെതിരേയുള്ള അക്രമം തടയാനുള്ള ചട്ടത്തിലെ വ്യവസ്ഥകള്‍ പാലിച്ചില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. നേരത്തെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ജിഷയുടെ മാതാവിനെ മന്ത്രി തവാര്‍ചന്ദ് ഗെഹ്‌ലോട്ട് സന്ദര്‍ശിച്ചിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതു തിരഞ്ഞെടുപ്പ് കഴിയുംവരെ നീട്ടിക്കൊണ്ടുപോവാനാണു ശ്രമം. സ്ഥലം എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ അന്വേഷണം വേണം.  സിബിഐക്കു വിടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it