Flash News

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വീട്ടുവാടക അലവന്‍സില്‍ വര്‍ധവനുണ്ടായേക്കും



ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വീട്ടു വാടക അലവന്‍സില്‍ (എച്ച്ആര്‍എ) അടുത്ത മാസം മുതല്‍ വര്‍ധവനുണ്ടായേക്കും. ജൂണ്‍ മാസത്തിലെ എച്ച്ആര്‍എയില്‍ 48,000 രൂപ വരെ വര്‍ധവുണ്ടാകുമെന്നാണ് റിപോര്‍ട്ടുകള്‍.  അലവന്‍സുകള്‍ സംബന്ധിച്ച് ഏഴാം ശമ്പളക്കമ്മീഷന്റെ തീരുമാനങ്ങള്‍ പരിശോധിക്കുന്നതിനുള്ള എംപവേര്‍ഡ് കമ്മിറ്റി ഓഫ് സെക്രട്ടറീസിനെ (ഇസിഒഎസ്) ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഇതു സംബന്ധിച്ച റിപോര്‍ട്ട് ഏപ്രില്‍ 27ന് ധനകാര്യ സെക്രട്ടറി അശോക് ലവാസ അധ്യക്ഷനായ ഉന്നത സമിതി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കു സമര്‍പ്പിച്ചു. കേന്ദ്രസര്‍ക്കാരിന്റെ എക്‌സ്‌പെന്‍ഡീച്ചര്‍ വകുപ്പ് ഈ റിപോര്‍ട്ട് പരിശോധിച്ചു വരികയാണ്. ഇതിനുശേഷം റിപോര്‍ട്ട് വീണ്ടും എംപവേര്‍ഡ് കമ്മിറ്റി ഓഫ് സെക്രട്ടറീസിനു മുന്നില്‍ വയ്ക്കുകയും തുടര്‍ന്ന് കാബിനറ്റ് അംഗീകാരത്തിനായി സമര്‍പ്പിക്കുകയും ചെയ്യും. കമ്മിറ്റിയുടെ പരിഗണനയ്ക്ക് ശേഷം ഏഴാം ശമ്പള കമ്മീഷന്റെ നിര്‍ദേശ പ്രകാരമുള്ള അലവന്‍സ് വര്‍ധനവ് സംബന്ധിച്ച ശുപാര്‍ശ കാബിനറ്റ് അംഗീകാരത്തിനായി എത്തിക്കുമെന്നാണ് കേന്ദ്ര ധനമന്ത്രാലയവും വ്യക്തമാക്കുന്നത്. എന്നാല്‍, റയില്‍വേ, പ്രതിരോധം തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരുടെ അലവന്‍സുകളില്‍ ചില പരിഷ്‌കരണങ്ങള്‍ കൂടി വേണമെന്നാണ് ധനകാര്യ സെക്രട്ടറി അശോക് ലവാസ അധ്യക്ഷനായ സമിതി നിര്‍ദേശിച്ചിരിക്കുന്നത്. റെയില്‍വേക്കു പുറമേ പോസ്റ്റല്‍, ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയ മേഖലകളിലെ ജീവനക്കാരുടെ അലവന്‍സ് വര്‍ധനവിലും ഏഴാം ശമ്പള കമ്മീഷന്‍ നിര്‍ദേശിച്ചതിനു പുറമേ ചില മാറ്റങ്ങള്‍ വേണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ എച്ച്ആര്‍എയില്‍ എക്‌സ് വിഭാഗത്തിന് 24 ശതമാനം വര്‍ധനവാണ് ആദ്യം എ കെ മാഥുര്‍ അധ്യക്ഷനായ ഏഴാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. വൈ വിഭാഗത്തിന് 16 ശതമാനവും ഇസഡ് വിഭാഗത്തിന് എട്ടു ശതമാനവും അടിസ്ഥാന ശമ്പളവുമായി കണക്കാക്കി വര്‍ധിപ്പിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. തുടര്‍ന്ന് ഇത് പരിഷ്‌കരിച്ച് യഥാക്രമം 27, 18, 9 ശതമാനം എന്ന നിരക്കില്‍ വര്‍ധിപ്പിക്കണമെന്നു വീണ്ടും ശുപാര്‍ശ ചെയ്തിരുന്നു.
Next Story

RELATED STORIES

Share it