കേന്ദ്രത്തിന് പുനപ്പരിശോധിക്കാം

ന്യൂഡല്‍ഹി:  കേരളത്തില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടനത്തിന് പുറപ്പെടുന്ന കേന്ദ്രം (എംബാര്‍ക്കേഷന്‍ പോയിന്റ്) കരിപ്പൂര്‍ വിമാനത്താവളമാക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന് പുനപ്പരിശോധിക്കാവുന്നതാണെന്ന് സുപ്രിംകോടതി. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ സൗകര്യമുണ്ടെന്ന് ടെക്‌നിക്കല്‍ അതോറിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെങ്കില്‍ കേന്ദ്രത്തിന് ഇക്കാര്യം പുനരാലോചിക്കാവുന്നതാണ്.
ഇക്കാര്യത്തില്‍ കോടതിക്ക് ഒരു തീരുമാനം എടുക്കാനാവില്ല. കാരണം ഇതൊരു സാങ്കേതിക വിഷയമാണെന്നും കോടതി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഹജ്ജ് നയം ചോദ്യം ചെയ്ത് സംസ്ഥാന ഹജ്ജ് കമ്മിറ്റി നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. തുടര്‍ച്ചയായി നാലു തവണ അപേക്ഷിച്ചിട്ടും അവസരം ലഭിക്കാത്തവര്‍ 2,000 ല്‍ താഴെയാണെന്നും ഇവര്‍ക്ക് ഇക്കുറി അവസരം നല്‍കണമെന്നും ഹജ്ജ് കമ്മിറ്റി കോടതിയില്‍ ആവശ്യപ്പെട്ടു.
ഇവരെ ഏതെങ്കിലും നിലയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുമൊ എന്ന് പരിശോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷനല്‍ സൊളിസിറ്റര്‍ ജനറലിനോട് കോടതി പറഞ്ഞു. എന്നാല്‍, ഇക്കുറി ഹജ്ജിന് പോവേണ്ടവരുടെ നറുക്കെടുപ്പ് കഴിഞ്ഞുവെന്നും അഡ്വാന്‍സ് തുക കൈപ്പറ്റിയെന്നും കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇനി അതില്‍ മാറ്റം വരുത്താനാവില്ലെന്നും ഈ ഘട്ടത്തില്‍ ഇക്കാര്യത്തില്‍ കോടതി ഇടപെടുന്നത് ശരിയാവില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. സൗദി അറേബ്യ അധികമായി അനുവദിച്ച 5000 സീറ്റ് സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് അലോട്ട് ചെയ്തിട്ടുണ്ട്. അതിലേക്കുള്ള നറുക്കെടുപ്പ് നടന്നിട്ടില്ലെങ്കിലും ഈ സീറ്റുകള്‍ വെയ്റ്റിങ് ലിസ്റ്റിലുള്ള അപേക്ഷകര്‍ക്ക് കൊടുക്കേണ്ടി വരും. ഇത് അഞ്ചാം തവണക്കാര്‍ക്ക് നല്‍കാനാവില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
Next Story

RELATED STORIES

Share it