Flash News

കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് രാഹുല്‍; ആര്‍എസ്എസും ബിജെപിയും വെറുപ്പും ഭയവും പ്രചരിപ്പിക്കുന്നു

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍എസ്എസ് ബിജെപി അച്ചുതണ്ട് രാജ്യത്ത് വെറുപ്പും ഭയവുമാണ് പ്രചരിപ്പിക്കുന്നതെന്നാണ് കോണ്‍ഗ്രസ് സംഘടിപ്പിച്ച ജന്‍ ആക്രോശ് റാലി ഉദ്ഘാടനം ചെയ്തു രാഹുല്‍ പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദി പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.
2019ല്‍ കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നതില്‍ സത്യത്തിന്റെ അംശം ഉണ്ടോയെന്ന് അന്വേഷിക്കേണ്ട ഗതികേടിലാണ് രാജ്യത്തെ ജനങ്ങളെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു.
അഴിമതിക്കേസില്‍ ജയിലില്‍ പോയ യെദ്യൂരപ്പയെ അടുത്ത് ഇരുത്തിയാണ് മോദി അഴിമതിയെക്കുറിച്ച് വാചകമടിക്കുന്നത്. രാജ്യത്ത് സ്ത്രീകളും കുട്ടികളും പീഡനത്തിനിരയാവുമ്പോഴും പ്രധാനമന്ത്രിക്കു മൗനമാണ്. നീരവ് മോദിയെ പോലുള്ള വന്‍ വ്യവസായികള്‍ പാവപ്പെട്ടവരുടെ പണം കൊള്ളയടിക്കുകയാണ്. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിക്കുന്നു. ചൈന അതിര്‍ത്തിയില്‍ കടന്നുകയറ്റം തുടരുമ്പോഴാണ് അജണ്ട ഇല്ലാതെ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി ചൈനയില്‍ പോയതെന്നും രാഹുല്‍ പറഞ്ഞു.
കര്‍ഷകരുടെ വായ്പ എഴുതിത്തള്ളണമെന്നു താന്‍ വ്യക്തിപരമായി മോദിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. അക്കാര്യത്തില്‍ അദ്ദേഹം ഇപ്പോഴും മൗനത്തിലാണ്. രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കണമെന്ന് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയോട് വിദേശത്തു നിന്ന് ആവശ്യപ്പെടുന്ന സാഹചര്യം ആദ്യമായി ഉണ്ടായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ്സിനെ കുറിച്ച് നരേന്ദ്രമോദി കള്ളം പ്രചരിപ്പിക്കുകയാണ്. കഴിഞ്ഞ 70 വര്‍ഷം കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്നു പറയുന്ന മോദി, കഴിഞ്ഞ 60 മാസം കൊണ്ട് രാജ്യത്തിന്റെ അസംഘടിത മേഖലയെ പൂര്‍ണമായും തകര്‍ത്തു. ചൈനയ്ക്കു മുന്നില്‍ ശക്തമായ ഒരു നിലപാട് എടുക്കാന്‍ അദ്ദേഹത്തിനായില്ല. യുവാക്കള്‍ക്ക് ജോലി നല്‍കുന്നതിനു പകരം അവരുടെ ഉണ്ടായിരുന്ന ജോലികൂടി നഷ്ടപ്പെടുത്തി.
ബിജെപിയില്‍ അമിത്ഷാക്കും നരേന്ദ്രമോദിക്കും മാത്രമാണ് ചിന്തിക്കാന്‍ അവകാശമുള്ളത്. എന്നാല്‍, കോണ്‍ഗ്രസ്സില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും ആശയങ്ങളും ചിന്തകളും പങ്കുവയ്ക്കാനും അവകാശമുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it