Kottayam Local

കേന്ദ്രം 200 കോടി വെട്ടിക്കുറച്ചതുമൂലം ജലവിഭവ വകുപ്പ്് കടക്കെണിയിലെന്ന് മന്ത്രി

എരുമേലി: പ്രതി വര്‍ഷം 250 കോടി രൂപ കേന്ദ്ര വിഹിതം ലഭിച്ചിരുന്ന സ്ഥാനത്ത് എല്‍ഡിഎഫ്് സര്‍ക്കാര്‍ ഭരണത്തിലെത്തിയ ശേഷം 47 കോടി രൂപയായി വെട്ടിക്കുറച്ചെന്ന് മന്ത്രി മാത്യു ടി തോമസ്. ഇതുമൂലം ജല വിഭവ വകുപ്പ് കടബാധ്യതകളുടെ നടുവിലാണ്. വകുപ്പിന്റെ എംഡിക്കെതിരേ കോടതിയിലുളളത് 300 കോടി കൊടുത്തുതീര്‍ക്കാനുളള കേസുകളാണ്. കേന്ദ്ര വിഹിതം വെട്ടിക്കുറച്ചില്ലായിരുന്നെങ്കില്‍ കരാറുകാര്‍ക്ക് 300 കോടി കൊടുക്കാന്‍ കഴിയുമായിരുന്നു. കേസുകള്‍ കോടതിയിലായ സ്ഥിതിക്ക് ഇതേപ്പറ്റി കൂടുതല്‍ പറയുന്നില്ലെന്ന് മന്ത്രി പറഞ്ഞു. എരുമേലിയില്‍ ജലവിതരണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പ്രതിസന്ധികളിലും കിഫ്ബി പദ്ധതിയില്‍ 123 കോടി ചെലവിട്ട് ഏറ്റവുമധികം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി ഒന്നാമതെത്താന്‍ വകുപ്പിനു കഴിഞ്ഞത് ചരിത്രനേട്ടമാണ്. എങ്കിലും സംസ്ഥാനത്തെ 30 ശതമാനം ജനങ്ങള്‍ക്ക് മാത്രമേ ശുദ്ധീകരിച്ച വെളളം നല്‍കാന്‍ കഴിഞ്ഞിട്ടുളളൂ. ഇത് 50 ശതമാനമാക്കി വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് എരുമേലിയിലെ പദ്ധതി. 53 കോടിയാണ് പദ്ധതിക്ക് നല്‍കിയത്. ഇനി ഇത്രയും തുകകൂടി ചെലവിട്ടാലാണ് 250 കിലോമീറ്റര്‍ ദൂരത്തില്‍ പഞ്ചായത്തിലും പരിസരങ്ങളിലും പദ്ധതി പൂര്‍ത്തിയാക്കാനാവുക. അത് യാഥാര്‍ഥ്യമാക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. പി സി ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി, രാജു എബ്രഹാം എംഎല്‍എ, എംഡി ഷൈനാമോള്‍, ടെക്‌നിക്കല്‍ മെംബര്‍ ഡി രവീന്ദ്രന്‍, ഹാജി പി എച്ച് അബ്ദുല്‍ സലാം, അന്നമ്മ ജോസഫ്, മാഗി ജോസഫ്, ടി എസ് കൃഷ്ണകുമാര്‍, റോസമ്മ സ്‌കറിയ, പി കെ അബ്ദുല്‍കരീം, പി കെ ബാബു, ടി വി ജോസഫ്, കരീം ആറ്റാത്തറ, ദക്ഷിണ മേഖലാ ചീഫ് എന്‍ജിനീയര്‍ ശ്രീകുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it