കെ രാധാകൃഷ്ണന്‍ കേന്ദ്രകമ്മിറ്റിയിലേക്ക്

തൃശൂര്‍: തൃശൂര്‍ ജില്ലാ സെക്രട്ടറിയായ കെ രാധാകൃഷ്ണന്‍ സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ സെക്രട്ടറിയായിരുന്ന എ സി മൊയ്തീനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയപ്പോഴാണ് 2016 മാര്‍ച്ച് 28ന് രാധാകൃഷ്ണന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറിയായി ആദ്യം തിരഞ്ഞെടുക്കപ്പെടുന്നത്. 54കാരനായ രാധാകൃഷ്ണന്‍ നാലുതവണ ചേലക്കര നിയമസഭാ മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു. മന്ത്രിയായും സ്പീക്കറായും ശ്രദ്ധേയനായി.
1996ല്‍ നായനാര്‍ മന്ത്രിസഭയില്‍ പട്ടികജാതി-വര്‍ഗ ക്ഷേമം, യുവജനക്ഷേമ മന്ത്രിയായിരുന്നു. 2006-2011ല്‍ സ്പീക്കറായി ജനശ്രദ്ധ പിടിച്ചുപറ്റി. 2001-2006ല്‍ നിയമസഭയില്‍ പ്രതിപക്ഷ ചീഫ്‌വിപ്പായും രാധാകൃഷ്ണന്‍ നിയമസഭയ്ക്കകത്തും പുറത്തും നടത്തിയ പോരാട്ടങ്ങള്‍ ശ്രദ്ധേയമാണ്. ചേലക്കര തോന്നൂര്‍ക്കര വടക്കേവളപ്പില്‍ കൊച്ചുണ്ണിയുടെയും ചിന്നയുടെയും എട്ട് മക്കളില്‍ രണ്ടാമനായ രാധാകൃഷ്ണന്‍ ജീവിതപ്രാരബ്ധങ്ങള്‍ക്കിടയിലായിരുന്നു പഠിച്ചതും വളര്‍ന്നതും. എസ്എഫ്‌ഐയിലൂടെ പൊതുരംഗത്തു വന്ന അദ്ദേഹം തോന്നൂര്‍ക്കര യുപി സ്‌കൂള്‍, ചേലക്കര എസ്എംടിഎച്ച്്എസ് എന്നിവിടങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം വടക്കാഞ്ചേരി വ്യാസ എന്‍എസ്എസ് കോളജില്‍ നിന്ന് പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കി.
തുടര്‍ന്ന് തൃശൂര്‍ കേരളവര്‍മ കോളജില്‍ നിന്ന് ബിഎ ബിരുദം നേടിയ ശേഷം മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകനായി. 1991ല്‍ ആദ്യ ജില്ലാ കൗണ്‍സിലിലേക്ക് വള്ളത്തോള്‍നഗര്‍ ഡിവിഷനില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിപിഎം ചേലക്കര ഏരിയാ കമ്മിറ്റി അംഗം, ജില്ല കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച രാധാകൃഷ്ണന്‍ നിലവില്‍ സംസ്ഥാനകമ്മിറ്റി അംഗമാണ്.
22 സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അഖിലേന്ത്യ ദലിത് ശോഷണ്‍ മുക്തി മഞ്ചിന്റെ പ്രസിഡന്റായ രാധാകൃഷ്ണന്‍ പട്ടികജാതി ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റ്കൂടിയാണ്.
Next Story

RELATED STORIES

Share it