കെവിനെ തട്ടിക്കൊണ്ടുപോയത് ഞായറാഴ്ച പുലര്‍ച്ചെ

കോട്ടയം: ബന്ധു മാന്നാനം കളമ്പുകാട്ടുചിറ അനീഷിന്റെ വീട്ടില്‍ താമസിച്ചിരുന്ന കെവിനെ തട്ടിക്കൊണ്ടുപോയത് ഞായറാഴ്ച പുലര്‍ച്ചെ. മൂന്ന് കാറുകളിലായി എത്തിയ സംഘമാണ് അനീഷിന്റെ വീടിന്റെ അടുക്കളവാതില്‍ തകര്‍ത്ത് ഇരുവരെയും കടത്തിക്കൊണ്ടുപോയത്. അനീഷിനെ മര്‍ദിച്ച് അവശനാക്കിയശേഷം വഴിയില്‍ ഉപേക്ഷിച്ച സംഘം കെവിനുമായി കടക്കുകയായിരുന്നു. അതിനിടെ, കെവിന്‍ പത്തനാപുരത്ത് കാറില്‍ നിന്ന് ചാടി രക്ഷപ്പെട്ടുവെന്ന് അക്രമിസംഘം പോലിസിനെ അറിയിച്ചിരുന്നു.
നീനുവും കെവിനും തമ്മില്‍ മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹം നടത്താന്‍ ബന്ധുക്കള്‍ ഉറപ്പിച്ചതോടെ നീനു കെവിനൊപ്പം ഇറങ്ങിപ്പോന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഗാന്ധിനഗര്‍ പോലിസ് സ്‌റ്റേഷനില്‍ എത്തി ഇവരുമായി സംസാരിച്ചിരുന്നു. എന്നാല്‍, കെവിനൊപ്പം ജീവിക്കാനാണു താല്‍പര്യമെന്ന് നീനു അറിയിച്ചു. തുടര്‍ന്ന് കെവിന്‍ നീനുവിനെ ഹോസ്റ്റലിലേക്കു മാറ്റി.
തുടര്‍ന്ന് കെവിന്‍ ശനിയാഴ്ച  അനീഷിന്റെ വീട്ടിലേക്ക് പോയി. അനീഷും കെവിനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. രാത്രി ഒന്നരയോടെയാണ് വീടിന്റെ വാതില്‍ തകര്‍ത്ത് അഞ്ചുപേര്‍ വീടിനുള്ളില്‍ കയറി  ഇരുവരെയും കാറില്‍ കയറ്റിക്കൊണ്ടുപേയത്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, ഹിന്ദു ചേരമര്‍ വിഭാഗത്തില്‍പെട്ട കെവിന്റെ വീട്ടുകാര്‍ പിന്നീട് ക്രിസ്തു മതം സ്വീകരിച്ചവരാണ്. നീനു റോമന്‍ കത്തോലിക്കാ വിഭാഗമാണ്. സാമ്പത്തികമായ പിന്നാക്കാവസ്ഥയും പിന്നാക്ക വിഭാഗത്തില്‍പെട്ട കുടുംബമാണെന്ന ചിന്തയുമാണ് ബന്ധത്തോടുള്ള എതിര്‍പ്പിനു കാരണമായതെന്നാണു കരുതുന്നത്.
Next Story

RELATED STORIES

Share it