കെഎസ്ആര്‍ടിസി ബസ് ചരക്കുലോറിയില്‍ ഇടിച്ച് രണ്ടു ഡ്രൈവര്‍മാരും മരിച്ചു

കുന്നംകുളം: കുന്നംകുളം-തൃശൂര്‍ ദേശീയപാതയില്‍ ചൂണ്ടല്‍ പാടത്ത് കെഎസ്ആര്‍ടിസി ലോഫ്‌ളോര്‍ ബസും ചരക്കുലോറിയും കൂട്ടിയിടിച്ച് രണ്ടു വാഹനത്തിലെയും ഡ്രൈവര്‍മര്‍ മരിച്ചു.
കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ തിരുവനന്തപുരം വെള്ളായണി സ്വദേശി കല്ലിയൂര്‍ സജി നിലയത്തില്‍ രവീന്ദ്രന്‍നായരുടെ മകന്‍ സന്തോഷ്‌കുമാര്‍(45), ലോറി ഡ്രൈവര്‍ ഹരിയാന ഫിറോസ്പൂര്‍ ജില്ലയിലെ ദേവാഗ്രാമത്തിലെ ആസൂണ്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ആരിഫ്(24) എന്നിവരാണ് മരിച്ചത്.
പത്തുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ലോറിയിലെ ക്ലീനര്‍ ആസൂണ്‍ മുഹമ്മദ്(48), ബസ് കണ്ടക്ടര്‍ തിരുവനന്തപുരം പോത്തന്‍കോട് നന്നാട്ടുകാവ് മെറ്റേത്ത് വീട്ടില്‍ ദിലീപ്(42), കുറ്റിപ്പുറം പൈങ്കണ്ണൂര്‍ തോട്ടേക്കാട് മോഹന്‍(50), വളാഞ്ചേരി പൂവക്കാട് പി നാരായണന്‍(60), എറണാകുളം വൈപ്പിന്‍ വെളിയത്ത് പറമ്പ് പുത്തന്‍വീട്ടില്‍ ശിവന്‍കുട്ടി(55) എന്നിവരെ പരിക്കുകളോടെ അമല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സന്തോഷിന്റെ മൃതദേഹം കുന്നംകുളം റോയല്‍ ആശുപത്രിയിലും മുഹമ്മദ് ആരിഫിന്റെ മൃതദേഹം കുന്നംകുളം ഗവ. ആശുപത്രി മോര്‍ച്ചറിയിലുമാണ് സൂക്ഷിച്ചിട്ടുള്ളത്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ഈ മേഖല അപകടത്തില്‍പെടുന്നത്. ചൊവ്വാഴ്ച രാവിലെ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ കൂനംമൂച്ചി സ്വദേശിയായ വിയ്യൂര്‍ ജയില്‍ വാര്‍ഡന്‍ മണികണ്ഠന്‍ മരിച്ചിരുന്നു.
Next Story

RELATED STORIES

Share it