Pathanamthitta local

കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് 27 പേര്‍ക്കു പരിക്ക്



പത്തനംതിട്ട: ടികെ റോഡില്‍ ചുരുളിക്കോട് ജങ്ഷനില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് 27 പേര്‍ക്ക് പരിക്കേറ്റു. രണ്ട് വാഹനത്തിന്റെയും ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ നാല് പേരുടെ പരിക്ക് ഗുരുതരമാണ്. ഡ്രൈവര്‍മാരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ടികെ റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.പരിക്കേറ്റവര്‍ ബസിലെ യാത്രക്കാരാണ്. ഇന്നലെ വൈകീട്ട്  വൈകിട്ട് അഞ്ചോടെയാണ് അപകടം. പത്തനംതിട്ടയില്‍നിന്ന് ആലപ്പുഴയ്ക്ക് പോയ ഫാസ്റ്റ് പാസഞ്ചര്‍ ബസ് എതിരെ സിമിന്റ് കയറ്റിവന്ന ലോറിയിലിടിക്കുകയായിരുന്നു. ബസിന് മുന്നില്‍ പോയ കാര്‍ പെട്ടെന്ന് വേഗത കുറച്ചപ്പോള്‍ ബസ് വെട്ടിച്ച് വലത്തോട്ട് തിരിച്ചപ്പോഴാണ് എതിരെവന്ന ലോറിയിലിടിച്ചത്. ഇടിയില്‍ രണ്ട് വാഹനങ്ങളുടെയും മുന്‍വശം പൂര്‍ണമായി തകര്‍ന്നു. ബസ് ഡ്രൈവര്‍ ആറന്മുള സ്വദേശി സന്തോഷിനും ലോറി ഡ്രൈവര്‍ തെങ്കാശി സ്വദേശി അന്‍പരശനും ഗുരുതര പരിക്കേറ്റു.  ബസിന്റെ മുന്‍ഭാഗത്തിരുന്നവര്‍ക്കാണ് കൂടുതല്‍ പരിക്കേറ്റത്. ബസ് പെട്ടെന്ന് നിര്‍ത്തിയതിനെ തുടര്‍ന്ന് മുന്നിലത്തെ കമ്പിയില്‍ തലയിടിച്ചാണ് കൂടുതല്‍ പേര്‍ക്കും പരിക്കേറ്റത്. പത്തനംതിട്ടയില്‍നിന്ന് ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. നെടുമ്പ്രം തട്ടശേരില്‍ ഷിഫാന (23), ആങ്ങമുഴി മലമണ്ണില്‍ അഞ്ജു (22), അട്ടത്തോട് മുട്ടുമണ്ണില്‍ രതീഷ് (31), തിരുവല്ല കുറ്റൂര്‍ മലയില്‍കളീക്കല്‍ ജിബു (28), ചങ്ങനാശേരി അഞ്ഞനാട്ട് ജോജി, പുനലൂര്‍ അലിമുക്ക് ചരുവിളപുത്തന്‍വീട്ടില്‍ കൃഷ്ണകുമാര്‍, കൊടുന്തറ തെക്കേക്കര വിഷ്ണു, കൊടുന്തറ തെക്കേക്കര ജയശ്രീ, തലവടി ആലപ്പച്ചാല്‍ നോര്‍ത്ത് ചിറയില്‍ സി പാപ്പച്ചന്‍, മാരാമണ്‍ ചിറയിറമ്പ് കൈതമംഗലത്ത് ഷൈനി (48), കൈതമംഗലത്ത് ജ്യോതിസ് തോമസ് റെജി, വാകത്താന്‍ നെടുമന ഇല്ലം ഗോവിന്ദന്‍ നമ്പൂതിരി, ആലുവ യുസി കോളേജ് സൗപര്‍ണികയില്‍ വിജേഷ് (34), കോന്നി വട്ടക്കാവ് കല്ലടിക്കിനാല്‍ രമ്യ സതീശന്‍ (30), വള്ളംകുളം കിഴക്ക് പാറോലില്‍ പി കെ സാബുജി, പായിപ്പാട് പുത്തന്‍പറമ്പില്‍ പി എസ് ജോസഫ്, കറ്റോട് കാഞ്ഞിരത്തുമൂട്ടില്‍ ഷീബ ഏബ്രഹാം, പള്ളുരുത്തി പെരുപ്പടവ് ചക്കാലത്തുഹൗസ് ജെയ്‌സണ്‍ (32), തിരുവല്ല സ്വദേശി ഹരില തുടങ്ങിയവരാണ് പരിക്കേറ്റ മറ്റുള്ളവര്‍. ഇതില്‍ ജോജി, ഷീബ, ഹരില എന്നിവരെ കൂടുതല്‍ പരിക്കോടെ മറ്റ് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. വീണാ ജോര്‍ജ് എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ്, ജില്ലാ പൊലീസ് മേധാവി ബി അശോകന്‍, റവന്യു ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ടി നേതാക്കള്‍ തുടങ്ങിയവര്‍ ജനറല്‍ ആശുപത്രിയിലെത്തി.
Next Story

RELATED STORIES

Share it