Flash News

'കെഎസ്ആര്‍ടിസി നവീകരിക്കും'

തിരുവനന്തപുരം: ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി കെഎസ്ആര്‍ടിസിയെ നവീകരിക്കാന്‍ സര്‍ക്കാ ര്‍ ഉദ്ദേശിക്കുന്നതായി മന്ത്രി എ കെ ശശീന്ദ്രന്‍. സംസ്ഥാനത്തു പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിക്കുന്ന കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ് ഫഌഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറ് പ്രധാന നഗരങ്ങളില്‍ മലിനീകരണം കൂടുതലാണെന്നും മലിനീകരണമുണ്ടാക്കുന്ന ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള വാഹനങ്ങളുടെ ഉപയോഗം ഒഴിവാക്കണമെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിയുണ്ട്. വൈദ്യുതി ഉപയോഗിച്ചുള്ള വാഹനങ്ങള്‍ നമ്മുടെ റോഡുകളില്‍ എത്രമാത്രം ഫലപ്രദമായിരിക്കുമെന്നു പഠിക്കേണ്ടതുണ്ട്. ഇതു പരീക്ഷിക്കുന്നതിനാണു ഗോള്‍ഡ്‌സ്‌റ്റോണ്‍ കമ്പനിയുടെ ഇലക്ട്രിക് ബസ് അഞ്ചുദിവസം വീതം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ സൗജന്യമായി പരീക്ഷണ ഓട്ടം നടത്തുന്നത്.
വൈദ്യുതി വാഹനങ്ങള്‍ റോഡിനും ജനങ്ങള്‍ക്കും സൗഹാര്‍ദപരമാണെങ്കില്‍ മാത്രമേ കെഎസ്ആര്‍ടിസി ഇതു പ്രാബല്യത്തില്‍ വരുത്തുന്നത് തീരുമാനിക്കൂ എന്നും മന്ത്രി പറഞ്ഞു.
ഇലക്ട്രിക് മൊബിലിറ്റി സംബന്ധിച്ച നയത്തിന്റെ കരട് തയ്യാറായിട്ടുണ്ട്. ഇതു സര്‍ക്കാര്‍ അംഗീകരിച്ച് പ്രായോഗികതലത്തില്‍ വന്നാലേ പരിസ്ഥിതി സൗഹൃദ വൈദ്യുതി ബസ്സുകള്‍ ഉപയോഗിക്കുക എന്ന കെഎസ്ആര്‍ടിസിയുടെ സ്വപ്‌നം യാഥാര്‍ഥ്യമാവൂ.
ഇലക്ട്രിസിറ്റി, ബാറ്ററി വിതരണം സംബന്ധിച്ചും ധാരണയിലെത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പിന്നിലെ രണ്ടു വീലുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോറുകളാണ് ബസ്സില്‍ എന്‍ജിന് പകരമായി ഉപയോഗിക്കുന്നത്. ഡീസ ല്‍, സിഎന്‍ജി ബസ്സുകളേക്കാ ള്‍ റണ്ണിങ് ചെലവ് കുറവാണ്. പുകമലിനീകരണവും ശബ്ദമലിനീകരണവുമില്ലാത്ത പൂര്‍ണമായും പരിസ്ഥിതി സൗഹാ ര്‍ദമായ വാഹനത്തിനു രണ്ടര കോടിയോളം രൂപ വില വരും. ഹിമാചല്‍പ്രദേശ്, തെലങ്കാന, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ഇത്തരം ബസ്സുകള്‍ ഓടുന്നുണ്ട്.
നിലവിലുള്ള സിറ്റി എസി ബസ്സിന്റെ അതേ നിരക്കു തന്നെയാണു പുതിയ ഇലക്ട്രിക് ബസ്സിലെ യാത്രയ്ക്കും ഈടാക്കുക. 35 സീറ്റുകളുണ്ട്. വീല്‍ചെയര്‍ കയറ്റാന്‍ സൗകര്യമുണ്ട്. ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനു നാലു മുതല്‍ അഞ്ചു മണിക്കൂര്‍ വരെ സമയം മതി. ഒരു ചാര്‍ജിങില്‍ 350 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയും.
തിരുവനന്തപുരം, മെഡിക്ക ല്‍കോളജ്, കഴക്കൂട്ടം, കിഴക്കേക്കോട്ട, കോവളം, ടെക്‌നോപാര്‍ക്ക്, പാപ്പനംകോട് റൂട്ടുകളിലും എറണാകുളത്ത് ആലുവ വൈറ്റില ചേര്‍ത്തല, തിരുവാങ്കുളം ഹൈ കോര്‍ട്ട് തോപ്പുംപടി, അങ്കമാലി ഇന്‍ഫോ പാര്‍ക്ക് റൂട്ടുകളിലും, കോഴിക്കോട് നഗരത്തില്‍ കോഴിക്കോട്, രാമനാട്ടുകര, കൊണ്ടോട്ടി,  മലപ്പുറം, കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍, തലശ്ശേരി റൂട്ടുകളിലുമാണു പരീക്ഷണ ഓട്ടം ക്രമീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ എം വി ജയലക്ഷ്മി, ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, കെഎസ്ആര്‍ടിസി സിഎംഡി ടോമിന്‍ തച്ചങ്കരി, ഗോള്‍ഡ്‌സ്‌റ്റോണ്‍ കമ്പനി ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ആനന്ദസ്വരൂപന്‍, നാറ്റ്പാക് പ്രതിനിധി ശ്രീദേവി സംബന്ധിച്ചു.
Next Story

RELATED STORIES

Share it