കെഎസ്ആര്‍ടിസി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്‌

തിരുവനന്തപുരം: ഒക്‌ടോബര്‍ മൂന്നു മുതല്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂനിയനാണ് സമരം പ്രഖ്യാപിച്ചത്. ഇന്നലെ വൈകീട്ട് നടത്താനിരുന്ന ചര്‍ച്ച എംഡി ടോമിന്‍ തച്ചങ്കരി മാറ്റിവച്ചുവെന്നും സമരസമിതി ആരോപിച്ചു.
പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക, പ്രഫ. സുശീല്‍ഖന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന അശാസ്ത്രീയമായ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംയുക്ത ട്രേഡ് യൂനിയന്‍ ഉയര്‍ത്തുന്നത്. ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ആറ് മുതല്‍ ചീഫ് ഓഫിസിന് മുന്നില്‍ കെഎസ്ആര്‍ടിസി ട്രേഡ് യൂനിയന്‍ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല സത്യഗ്രഹ സമരം നടത്തിവന്നിരുന്നു. സമരം അവസാനിപ്പിക്കാനുള്ള ഗതാഗതമന്ത്രിയുടെ ശ്രമങ്ങള്‍ വിഫലമായിരുന്നു. എംഡി തന്നെ വീണ്ടും ചര്‍ച്ചയ്ക്കു വിളിച്ച് പ്രശ്‌നം പരിഹരിക്കാനായിരുന്നു മന്ത്രിയുടെ നിര്‍ദേശം. എന്നാല്‍, എംഡി ചര്‍ച്ചയ്ക്കു വിളിക്കാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല പണിമുടക്ക് തീരുമാനിച്ചിരിക്കുന്നതെന്ന് യൂനിയന്‍ നേതാക്കള്‍ പറഞ്ഞു. പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചീഫ് ഓഫിസിന് മുന്നിലെ സമരം അവസാനിപ്പിച്ചു. സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ ഭരണ-പ്രതിപക്ഷ യൂനിയന്‍ നേതാക്കള്‍ എംഡി ടോമിന്‍ തച്ചങ്കരിക്കെതിരേ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
കെഎസ് ആര്‍ടിസിയെ ലാഭത്തിലാക്കുന്നതിന് തച്ചങ്കരി നടപ്പിലാക്കിയ പല പരിഷ്‌കരണ ങ്ങളോടും യൂനിയനുകള്‍ക്ക് വിയോജിപ്പുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് പണിമുടക്ക്.

Next Story

RELATED STORIES

Share it