wayanad local

കുളം നിര്‍മാണത്തിന് മറവില്‍ മണല്‍ക്കൊള്ള: വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യം

കല്‍പ്പറ്റ: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മല്‍സ്യകൃഷിക്കുള്ള കുളം നിര്‍മാണത്തിനു മറവില്‍ നടത്തുന്ന മണല്‍ക്കൊള്ള വിജിലന്‍സ് അന്വേഷണത്തിനു വിധേയമാക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
അശാസ്ത്രീയവും അനിയന്ത്രിതവുമായ മണലൂറ്റ് കൊടിയ പരിസ്ഥിതി നാശത്തിനു പുറമെ സര്‍ക്കാരിന് കോടിക്കണക്കിനു രൂപയുടെ വരുമാനനഷ്ടത്തിനും കാരണമാവുകയാണ്. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് ജില്ലയില്‍ വ്യാപകമായി മണല്‍ക്കൊള്ള.
ഇതിന്റെ ഒടുവിലുത്തെ ഉദാഹരണങ്ങളാണ് സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെ അമ്മായിപ്പാലത്തും മുട്ടില്‍ പഞ്ചായത്തിലെ കൊളവയലിലും നടന്ന മണലെടുപ്പ്.
രാഷ്ട്രീയ മേലാളരെയും ഭരണാധികാരികളെയും ഉദ്യോഗസ്ഥരെയും സ്വാധീനിച്ചും പ്രലോഭിച്ചും നിയമവിരുദ്ധമായി സമ്പാദിക്കുന്ന രേഖകള്‍ ഉപയോഗപ്പെടുത്തിയാണ് മല്‍സ്യകൃഷിയുടെ മറവില്‍ മണല്‍ ഖനനം.
ഇതിനെതിരേ ഉയരുന്ന പരാതികളില്‍ പഴുതടച്ച അന്വേഷണത്തിന് റവന്യൂ-ജിയോളജി വകുപ്പുകള്‍ തയ്യാറാവുന്നില്ല.
മണല്‍ ലോബികളെ സഹായിക്കുന്ന നിലപാടാണ് തദ്ദേശസ്ഥാപന സാരഥികളും സ്വീകരിക്കുന്നത്.
അമ്മായിപ്പാലത്തെയും കൊളവയലിലെയും മണല്‍ക്കൊള്ള സാമൂഹിക പ്രവര്‍ത്തകരില്‍ ചിലരാണ് മാധ്യമങ്ങളിലൂടെ പുറത്തുകൊണ്ടുവന്നത്. ദീര്‍ഘകാലമായി രണ്ടിടങ്ങളിലും നടക്കുന്ന മണലെടുപ്പ് ശ്രദ്ധയില്‍പ്പെട്ടില്ലെന്ന അധികാരികളുടെ നിലപാട് പരിഹാസ്യമാണ്.
കൊളവയലിലെ മണല്‍ക്കൊള്ളയ്‌ക്കെതിരേ മീനങ്ങാടി പോലിസ് നടപടിക്ക് മുതിര്‍ന്നെങ്കിലും അതും സാങ്കേതികമായി നിലനില്‍ക്കില്ലെന്ന സ്ഥിതിയിലാണ്. കൊളവയലില്‍ മണല്‍ ഖനനം നടക്കുന്നതിന്റെ 50 മീറ്റര്‍ അകലെയാണ് പുഴ.
മണല്‍ കടത്തുന്നതിനു പുഴയുടെ തിട്ടയിടിച്ച് വഴി നിര്‍മിക്കുന്നതിനു മുട്ടില്‍ പഞ്ചായത്ത് അധികൃതര്‍ രേഖാമൂലം അനുമതി നല്‍കിയിട്ടുണ്ട്. ഇതിനു പിന്നില്‍ അഴിമതിയുണ്ട്.
മണല്‍ക്കടത്തിന് ഒരു ലക്ഷം രൂപ റോയല്‍റ്റി വാങ്ങിയ ജിയോളജി വകുപ്പ് ഏകദേശം ഒരു കോടി രൂപയുടെ മണല്‍ കടത്താന്‍ ഒത്താശ ചെയ്തിട്ടുണ്ട്. മണല്‍ ഖനനത്തിനും കടത്തിനും അനുമതി നല്‍കുന്നതില്‍ അധികാര ദുര്‍വിനിയോഗവും അഴിമതിയും പകല്‍പോലെ വ്യക്തമാണ്.
ഇതു തുറന്നുകാണിക്കുന്നതിനും കുറ്റക്കാരെ നിയമത്തിനു മുന്നില്‍ നിര്‍ത്തുന്നതിനും സമഗ്രാന്വേഷണം അനിവാര്യമാണ്-സമിതി അഭിപ്രായപ്പെട്ടു. പ്രസിഡന്റ് എന്‍ ബാദുഷ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി തോമസ് അമ്പലവയല്‍, പി എം സുരേഷ്, ബാബു മൈലമ്പാടി, എം ഗംഗാധരന്‍, ബി ഗംഗാധരന്‍, ഷൈലേന്ദ്രബാബു, ഗോകുല്‍ദാസ് തൊടുവട്ടി, വി എം രാജന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it