Districts

കുറ്റിയാടി നിസാര്‍ വധശ്രമം; പ്രതികളെ സഹായിച്ച യുവാവും ഭാര്യയും അറസ്റ്റില്‍

വടകര: ഇക്കഴിഞ്ഞ വെള്ളിയാഴ്ച കുറ്റിയാടിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ ആര്‍ എം നിസാറിനെ കടയില്‍ കയറി വെട്ടിയും ബോംബെറിഞ്ഞും വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ സഹായിച്ച യുവാവിനെയും ഭാര്യയെയും പ്രത്യേക അന്വഷണസംഘം അറസ്റ്റ് ചെയ്തു. വളയം പോലിസ് പരിധിയിലെ കല്ലുനിര കൂളിക്കുന്ന് സ്വദേശി മാഹി നാണുവിന്റെ മകന്‍ അനീഷ്(37), ഭാര്യ ഷൈനി(31) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ സഹായിച്ചതിനും തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇവര്‍ക്കെതിരേ കേസെടുത്തു. ഇവരെ പേരാമ്പ്ര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

നിസാറിനെ വധിക്കാന്‍ ശ്രമിച്ച ശേഷം കുറ്റിയാടിയില്‍ നിന്ന് രക്ഷപ്പെട്ട സിപിഎമ്മുകാരായ പ്രതികള്‍ വാണിമേലിനും വിലങ്ങാടിനുമിടയിലുള്ള അനീഷിന്റെ വീട്ടിലെത്തി. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ എത്തിയ പ്രതികളില്‍ രണ്ടുപേര്‍ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നുവെന്ന് അനീഷും ഷൈനിയും പോലിസിനോട് സമ്മതിച്ചു. പ്രതികളില്‍ ഒരാളുടെ മുഖത്തും മറ്റൊരാളുടെ തലയിലും ആഴത്തിലാണ് മുറിവ് പറ്റിയത്. അനീഷിന്റെ ബന്ധുവാണ് ആറംഗ അക്രമി സംഘത്തില്‍ ഒരാള്‍. പ്രതികള്‍ക്കു മുറിവേറ്റ ഭാഗങ്ങളില്‍ നിന്ന് രക്തം കഴുകിക്കളയാനും വച്ചുകെട്ടാനും അനീഷ് സൗകര്യമൊരുക്കി. ഏറെനേരം വിശ്രമിച്ച ശേഷം ഭക്ഷണം കഴിച്ചാണ് അക്രമിസംഘം വീട്ടില്‍ നിന്നു പോയതെന്നും അനീഷും ഷൈനിയും മൊഴി നല്‍കി. ദമ്പതികള്‍ സിപിഎം അനുഭാവികളാണ്.   അതേസമയം, നിസാറിനു നേരെയുള്ള ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത ആറു സിപിഎമ്മുകാരെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടും അറസ്റ്റ് അനന്തമായി നീളുകയാണ്. പ്രതികള്‍ സംസ്ഥാനത്തിനു പുറത്തേക്കു കടന്നുവെന്ന തരത്തിലുള്ള പോലിസ് പ്രചാരണം സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. നിസാര്‍ ആക്രമിക്കപ്പെട്ട ശേഷം പ്രതികള്‍ രക്ഷപ്പെട്ട വഴികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും  പിടികൂടാത്ത പോലിസിന്റെ കാലതാമസം ഒത്തുകളിയുടെ ഭാഗമാണെന്ന ആക്ഷേപവും ശക്തമാണ്.
Next Story

RELATED STORIES

Share it