Flash News

കുറിപ്പ് കൈമാറിയെന്ന് യെച്ചൂരി, വിഎസ് പദവി ചോദിച്ചുവാങ്ങി ?

തിരുവനന്തപുരം :  മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ക്യാബിനറ്റ് പദവി ആവശ്യപ്പെട്ട് തനിക്ക് വി എസ് കുറിപ്പ് കൈമാറിയെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വെളിപ്പെടുത്തല്‍. യെച്ചൂരിയുടെ വെളിപ്പെടുത്തല്‍ ശരിയെങ്കില്‍ വിഎസ് അച്യുതാനന്ദന്‍ പദവി ചോദിച്ചു വാങ്ങിയെന്ന ആരോപണമാണ് ഉയരുന്നത്. വിഎസിന്റെ പേഴ്‌സണല്‍ സ്റ്റാഫ് നല്‍കിയ കുറിപ്പ് വിഎസ് കൈമാറിയെന്നാണ് യെച്ചൂരി വെളിപ്പെടുത്തിയത്. അതേസമയം മകന്‍ വിഎസ് അരുണ്‍കുമാര്‍ എഴുതിയ കുറിപ്പാണ് യെച്ചൂരിക്ക് കൈമാറിയത് എന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
ഇടതുമുന്നണി മന്ത്രിസഭയുടെ ഉപദേശകനായി നിയമിച്ചതായ വാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് പദവി വിഎസ് ചോദിച്ചു വാങ്ങുകയായിരുന്നു എന്ന തരത്തിലുള്ള സൂചനകള്‍ നല്‍കിക്കൊണ്ട് സീതാറാംയെച്ചൂരിയുടെ വെളിപ്പെടുത്തല്‍.
[related]സത്യപ്രതിജ്ഞാ ചടങ്ങിനിടെ വി.എസിന് യെച്ചൂരി ഒരു കുറിപ്പ് നല്‍കിയതായാണ് ആദ്യം പുറത്തുവന്ന വാര്‍ത്ത. ഒരു പ്രമുഖ പത്രം വിഎസ് കുറിപ്പുവായിക്കുന്നതിന്റെ ഫോട്ടോയും പ്രസിദ്ധപ്പെടുത്തി. എന്നാല്‍, വി.എസ് തനിക്കാണ് കുറിപ്പ് നല്‍കിയതെന്ന് പിന്നീട് യെച്ചൂരി വെളിപ്പെടുത്തിയതോടെ പുതിയ വിവാദം ഉയരുകയാണ്.
കാബിനറ്റ് റാങ്കോടെ മന്ത്രിസഭാ ഉപദേഷ്ടാവാക്കണമെന്നും  എല്‍ഡിഎഫ് ചെയര്‍മാന്‍ ആയി നിയമിക്കണമെന്നും  സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വം നല്‍കണമെന്നുമുള്ള ആവശ്യങ്ങളാണ് കുറിപ്പിലുണ്ടായിരുന്നതെന്നാണ് യെച്ചൂരി നല്‍കുന്ന സൂചന.
എല്‍ഡിഎഫിന്റെ അധ്യക്ഷ സ്ഥാനവും മന്ത്രിസഭയുടെ ഉപദേശകസ്ഥാനവും വിഎസിന് നല്‍കാന്‍ എല്‍ഡിഎഫില്‍ തീരുമാനമായിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള അറിയിപ്പ് വിഎസിന് നല്‍കിയതായും അറിയുന്നു. വിഎസ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാവുമെന്നും റിപ്പോര്‍ട്ടുണ്ട്.
കാബിനറ്റ് റാങ്കുള്ള ഉപദേശകനായി വിഎസിനെ നിയമിക്കുന്ന കാര്യത്തില്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് സാധ്യത.
അതേസമയം, വിഎസിന്റെ പദവി സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും എന്നാല്‍ അക്കാര്യം പിബി ചര്‍ച്ച ചെയ്യുമെന്നും യെച്ചൂരി പറഞ്ഞു.
Next Story

RELATED STORIES

Share it