wayanad local

കുരങ്ങിന്റെ ജഡം പരിശോധിക്കാതെ സംസ്‌കരിച്ചു

മാനന്തവാടി: കുരങ്ങുപനിക്കെതിരേ ജാഗ്രതപാലിക്കാന്‍ ജില്ലാ ഭരണകുടം നിര്‍ദേശം നല്‍കിയിട്ടും വനംവകുപ്പിന് നിസ്സംഗംത. കഴിഞ്ഞ ദിവസം ചത്തനിലയില്‍ കാണപ്പെട്ട കുരങ്ങിന്റെ ജഡം വിദഗ്ധ പരിശോധന നടത്താതെയാണ് സംസ്‌കരിച്ചത്.
മുത്തുമാരിയില്‍ ഇന്നലെ മറ്റൊരു കുരങ്ങിനെ കൂടി ചത്തനിലയില്‍ കണ്ടെത്തി. ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചു. സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല ആരോഗ്യസംഘം ജില്ലയില്‍ നടത്തിയ പരിശോധനയില്‍ കുരങ്ങുപനിക്കിടയാക്കുന്ന ചെള്ളുകളുടെ എണ്ണത്തില്‍ വര്‍ധന കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം എല്ലാ വകുപ്പുകള്‍ക്കും പൊതുജനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശവും നല്‍കിയിരുന്നു.
എന്നാല്‍, ഇന്നലെ രാവിലെ തൃശ്ശിലേരിയില്‍ കുരങ്ങിനെ ചത്തനിലയില്‍ കണ്ടെത്തിയിട്ടും വനംവകുപ്പ് വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്നാണ് ആക്ഷേപം. മുത്തുമാരി പുല്‍പ്പറമ്പില്‍ ജോസിന്റെ കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസം കുരങ്ങിന്റെ ജഡം കണ്ടെത്തിയത്. രാത്രിയോടെ സ്ഥലത്തെത്തിയ ബേഗൂര്‍ റേഞ്ചിന് കീഴിലെ വനപാലകര്‍ കുരങ്ങിനെ കുഴിച്ചിടാന്‍ നിര്‍ദേശം നല്‍കി പോവാന്‍ ശ്രമിക്കുകയായിരുന്നു.
നാട്ടുകാരുടെ നിര്‍ബന്ധപ്രകാരമാണ് ജഡം ഇവിടെ നിന്നു മാറ്റി മറ്റൊരിടത്ത് സംസ്‌കരിച്ചത്. ഇന്നലെയും പ്രദേശത്ത് മറ്റൊരു കുരങ്ങിനെ ചത്തനിലയില്‍ കണ്ടെത്തി. വിവിരമറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് യു കെ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചു. പ്രദേശവാസികള്‍ക്ക് ജാഗ്രാത നിര്‍ദേശവും നല്‍കി. കുരങ്ങുകള്‍ ഏതു രീതിയില്‍ ചത്താലും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന നിര്‍ദേശം വനംവകുപ്പ് തന്നെ ലംഘിച്ചുവെന്നാണ് ആക്ഷേപം.
രണ്ടു കുരങ്ങുകള്‍ ചത്ത സാഹചര്യത്തില്‍ പ്രദേശത്ത് ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കും. പനി ബാധിക്കുന്നവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കാനും ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it