കുരങ്ങന്‍ തട്ടിയെടുത്ത നവജാത ശിശുവിന്റെ മൃതദേഹം വീട്ടുകിണറ്റില്‍

ഭുവനേശ്വര്‍: അമ്മയ്‌ക്കൊപ്പം ഉറങ്ങുന്നതിനിടെ കുരങ്ങ് റാഞ്ചിയ 16 ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം വീട്ടു വളപ്പിലെ കിണറ്റില്‍ നിന്ന് ലഭിച്ചു. കഴിഞ്ഞദിവസം വീട്ടിനുള്ളില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ അമ്മയുടെ കണ്‍മുന്നില്‍വച്ചാണ് കുരങ്ങ് തട്ടിക്കൊണ്ടുപോയത്. വനം വകുപ്പിന്റെയും അഗ്‌നിരക്ഷാ സേനയുടെയും നേതൃത്വത്തില്‍ തിരച്ചില്‍ നടക്കുന്നതിനിടെയാണ് മൃതദേഹം ലഭിച്ചത്.
ഒഡീഷയിലെ കട്ടക്ക് ജില്ലയില്‍, തലാബസ്ത ഗ്രാമത്തിലാണ് സംഭവം. കുഞ്ഞിനെ സുരക്ഷിതമായി തിരികെ ലഭിക്കാന്‍ ക്ഷേത്രത്തിനു മുന്നില്‍ സാഷ്ടാംഗം പ്രണമിച്ചു കിടക്കുന്ന അച്ഛന്‍ രാമകൃഷ്ണ നായിക്കിന്റെ ഫോട്ടോ മാധ്യമങ്ങളില്‍ വന്നിരുന്നു. അതിനിടെയാണ് ദുരന്തവാര്‍ത്ത എത്തിയത്. ശനിയാഴ്ചയാണ് വീട്ടിനുള്ളില്‍ ഉറങ്ങുകയായിരുന്ന കുട്ടിയെ കുരങ്ങ് എടുത്തോടിയത്. ഇതുകണ്ട മാതാവ് ഒച്ചവച്ചതിനെ തുടര്‍ന്നാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ വനം-അഗ്നിശമന സേനാംഗങ്ങള്‍ കുഞ്ഞിനെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍, കുട്ടിയുടെ കരച്ചില്‍ കേള്‍ക്കാത്തത് രക്ഷാപ്രവര്‍ത്തനത്തിനു വെല്ലുവിളിയായി. വനംവകുപ്പിന്റെ 30 ജീവനക്കാര്‍ മൂന്നു സംഘങ്ങളായി കാട്ടില്‍ തിരച്ചില്‍ നടത്തിയത്. ജനിച്ചതു മുതല്‍ കുഞ്ഞ് കരഞ്ഞിരുന്നില്ല. കരയാത്തതിനെത്തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍  പ്രവേശിപ്പിച്ചിരുന്നു. വീട്ടില്‍ തിരിച്ചെത്തി അധിക ദിവസമാവുന്നതിനു മുമ്പാണ് കുരങ്ങന്‍ കുഞ്ഞിനെ റാഞ്ചിയെടുത്തത്. റാഞ്ചിയെടുത്ത് അധികം താമസിയാതെ തന്നെ കുഞ്ഞ് കിണറ്റില്‍ വീണിട്ടുണ്ടാവാമെന്നാണ് പോലിസ് പറയുന്നത്.
Next Story

RELATED STORIES

Share it