palakkad local

കുന്നിടിക്കലും പാടം നികത്തലും വ്യാപകം



ആലത്തൂര്‍: റവന്യൂ സംഘത്തിന്റെ പരിശോധനകള്‍ക്കിടയിലും വടക്കഞ്ചേരി, ആലത്തൂ ര്‍ മേഖലകളില്‍ കുന്നിടിക്കലും പാടം നികത്തലും വ്യാപകം. പുലര്‍ച്ചെ ഒരു മണി മുതലുള്ള സമയങ്ങളിലാണ് പ്രധാനമായും മണ്ണ് കടത്തല്‍ നടക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ആലത്തൂര്‍ തഹസില്‍ദാര്‍ എം കെ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പതിനഞ്ചോളം സംഭവങ്ങള്‍ പിടികൂടിയെങ്കിലും കുന്നിടിക്കലും പാടം നികത്തലും തുടരുകയാണ്. വടക്കഞ്ചേരി മേഖലയില്‍ തേനിടുക്ക്, കാളാംകുളം, ചുവട്ടുപാടം, കണ്ണമ്പ്ര എന്നിവിടങ്ങളിലും ആലത്തൂര്‍ മേഖലയില്‍ കുത്തനൂര്‍, എരിമയൂര്‍, തരൂര്‍ ഭാഗങ്ങളിലുമാണ് കുന്നിടിക്കല്‍ കൂടുതലായി നടക്കുന്നത്. കുന്നിടിക്കുന്നത് ശ്രദ്ധയില്‍പ്പെടുമ്പോള്‍ നാട്ടുകാരില്‍ പലരും പോലീസിനെ അറിയിക്കുന്നുണ്ടെങ്കിലും നടപടിയുണ്ടാകാറില്ലെന്ന ആരോപണം ശക്തമാണ്. ഉടന്‍ ആളെ വിടാമെന്ന് മറുപടി ലഭിക്കുമെങ്കിലും ആരും വരാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പോലീസില്‍ വിവരം നല്‍കുന്നയാള്‍ പേരും ഫോണ്‍ നമ്പറും നല്‍കിയാല്‍ മണ്ണ് കടത്തുന്ന വ്യക്തി, പോലീസില്‍ വിവരം നല്‍കിയ ആളെ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ചിലപ്പോള്‍ മണ്ണ് കടത്തുന്ന ആളില്‍ നിന്ന് ഭീഷണിയും ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.  പോലീസിന് മാത്രം നല്‍കുന്ന വിവരങ്ങള്‍ മണ്ണ് കടത്തുന്നയാള്‍ക്ക് ലഭിക്കുന്ന സാഹചര്യമുണ്ടായതോടെ പോലീസിന്റെ പിന്തുണയോടെയാണ് മണ്ണ് കടത്തുന്നതെന്ന ആരോപണം ശക്തിപ്പെട്ടിട്ടുണ്ട്. ആലത്തൂര്‍ മേഖലയില്‍ റവന്യൂ സ്‌ക്വാഡില്‍ നിന്നും മണ്ണ് മാഫിയകള്‍ക്ക് വിവരം കൃത്യമായി ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ആലത്തൂരിലെ പ്രാദേശിക പത്രലേഖകന് ഇതിന്റെ പേരില്‍ വീട്ടിലെത്തി ഭീഷണിയും ലഭിച്ചു. മഴക്കാലം തുടങ്ങുന്നതിന് മുമ്പ് തന്നെ കുന്നിടിക്കലും പാടം നികത്തലും നടത്താനാണ് മണ്ണ് മാഫിയയുടെ ശ്രമം.
Next Story

RELATED STORIES

Share it