Kollam Local

കുതിരപ്പന്തിയിലും പരിസരപ്രദേശങ്ങളിലും സാമൂഹികവിരുദ്ധരുടെ ശല്യം വര്‍ധിക്കുന്നു

തഴവ: കുതിരപ്പന്തി ഒന്നാംവാര്‍ഡില്‍ സാമൂഹികവിരുദ്ധരുടെ ശല്യം അനുദിനം വര്‍ധിച്ചുവരുന്നു.

കഴിഞ്ഞദിവസം മുല്ലശേരി ജങ്ഷനുസമീപം ചോതിയില്‍ ശിവദാസന്റെ ജനാല ചില്ലുകള്‍, ട്യൂബ്‌ലൈറ്റ് എന്നിവ തകര്‍ത്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ആറുദിവസങ്ങള്‍ക്ക് മുമ്പ് മൂലേശ്ശേരി ക്ഷേത്രത്തിന് സമീപം പറമ്പില്‍വടക്കതില്‍ വിക്രമന്റെ വേലി തീയിട്ട് നശിപ്പിക്കുകയും കൃഷ്ണഭവനത്തില്‍ ചന്ദ്രന്‍, ഗീത, വിക്രമന്‍, പൗര്‍ണമി എന്നിവരുടെ വീടുകളിലേക്ക് സോഡാക്കുപ്പികള്‍ വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിനു പിന്നാലെയാണിത്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മൂലേശേരില്‍ ബാബു, ജയഭവനത്തില്‍ സഹദേവന്‍ നാരായണവിലാസത്തില്‍ രാജമ്മ എന്നിവരുടെ വീടിന്റെ ജനാലചില്ലുകള്‍ തകര്‍ക്കുകയും ഫ്യൂസ് ഊരുകയും ചെയ്തിരുന്നു.
ഇതിനു പുറമേ, വാലയില്‍ ലക്ഷ്മണന്റെ ചായതട്ട് തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു. രാത്രികാലങ്ങളില്‍ കുതിരപ്പന്തി ചന്തയുടെ ഭാഗം, പുത്തങ്കുളത്തിന് പടിഞ്ഞാറ് വശമുള്ള കനാല്‍പാലം, മുല്ലശ്ശേരി ജങ്ഷന് കിഴക്കുവശത്ത് തോടിന്റെ ഭാഗം തുടങ്ങിയ സ്ഥലങ്ങളില്‍ മദ്യപശല്യം വര്‍ധിച്ചുവരുകയാണ്. അസഭ്യം പറയലും അടികൂടലും ഇവിടെ പതിവായിരിക്കുകയാണ്.
അടിയന്തിരമായി കുതിരപ്പന്തിയിലും പരിസരപ്രദേശങ്ങളിലും രാത്രികാലങ്ങളില്‍ പോലിസ് പട്രോളിങ് നടത്തി സാമൂഹ്യവിരുദ്ധരെ അമര്‍ച്ച ചെയ്യുന്നതിനുള്ള അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്നും ഇതിനായി കരുനാഗപ്പള്ളി, ഓച്ചിറ പോലിസ് അധികാരികളുടെ ശ്രദ്ധ ആവശ്യമാണെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it