കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കൈമാറുന്ന ഗ്രൂപ്പുകള്‍ സജീവം

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കൈമാറുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ സജീവം. ഇത്തരത്തിലൊരു ഗ്രൂപ്പിലെ പ്രധാനി അറസ്റ്റിലായതിനെത്തുടര്‍ന്ന് പോലിസ് നടത്തിയ തിരച്ചിലില്‍ ഞെട്ടിക്കുന്ന വിവരമാണു ലഭിച്ചത്. തുടര്‍ന്ന് ഇത്തരം ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം കണ്ടെത്താനായി കേരള പോലിസിന്റെ സൈബര്‍ ഡോം വിശദമായ പരിശോധന ആരംഭിച്ചുകഴിഞ്ഞു.
ടെലഗ്രാം എന്ന മെസേജിങ് ആപ്പ് വഴി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളുടെ തലവന്‍ ഷറഫ് അലിയെയാണ് വ്യാഴാഴ്ച മലപ്പുറത്ത് നിന്നും വണ്ടൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യംചെയ്തപ്പോഴാണ് കേരളത്തില്‍ സജീവമായ പെ ഡോഫീലിയ നെറ്റ്‌വര്‍ക്കിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന നാല് ഗ്രൂപ്പുകള്‍ ഇയാള്‍ കൈകാര്യംചെയ്തിരുന്നു. ഇതില്‍ നൂറുകണക്കിന് അംഗങ്ങളുമുണ്ട്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുപോലെ രതിവൈകൃതത്തിന് ഇരകളാവുന്നു എന്ന വിവരം ഞെട്ടിക്കുന്നതാണ്.
പൂമ്പാറ്റ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രൂപ്പിന്റെ അഡ്മിനാണ് അറസ്റ്റിലായ ഷറഫ് അലി. സൈബര്‍ ആക്റ്റിവിസ്റ്റ് ജല്‍ജിത്ത് നല്‍കിയ വിവരം അനുസരിച്ചാണ് ഇയാള്‍ പോലിസ് വലയിലായത്. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത മൊബൈലില്‍ 10 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും ഉണ്ടായിരുന്നതായാണു വിവരം. അതേസമയം, ടെലഗ്രാം ഉപയോഗിച്ചുള്ള ഗ്രൂപ്പുകള്‍ ആയതിനാല്‍ മൊബൈല്‍ നമ്പറുകള്‍ കണ്ടെത്തുക പ്രയാസമാണ്. എന്നാല്‍ ചില അംഗങ്ങളുടെ മൊബൈല്‍ നമ്പറുകള്‍ തിരിച്ചറിഞ്ഞ പോലിസ് ബന്ധപ്പെട്ട നെറ്റ്‌വര്‍ക് ഓപറേറ്റര്‍മാരോട് ഇവരെ കണ്ടെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ശനമായ നിര്‍ദേശങ്ങളോടെ മാത്രമേ ഗ്രൂപ്പില്‍ അംഗങ്ങളെ ചേര്‍ത്തിരുന്നുള്ളൂ. അതുകൊണ്ടുതന്നെ പിടിക്കപ്പെടില്ല എന്ന ഉറപ്പിലായിരുന്നു ഗ്രൂപ്പിന്റെ പ്രവര്‍ത്തനം. ബലാല്‍സംഗ വീഡിയോകള്‍ വരെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരുന്നതായാണു വിവരം.
പിഞ്ചു കുട്ടികള്‍ക്കെതിരെയുള്ള അതിക്രമത്തിന്റെ വാര്‍ത്തകള്‍ പ്രചരിച്ചതോടെ മാതാപിതാക്കളുടെ ആശങ്കയും വര്‍ധിച്ചിട്ടുണ്ട്. ഇതു കണക്കിലെടുത്ത് കര്‍ശനമായ പരിശോധനയാണ് പോലിസ് നടത്തുന്നത്.
Next Story

RELATED STORIES

Share it