കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവാസി സര്‍വേ

തിരുവനന്തപുരം: കേരളത്തിലെ പ്രവാസികളുടെ കൃത്യമായ കണക്കെടുക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവാസി സര്‍വേ നടത്തുന്നു. നിലവില്‍ കേരളത്തിലെ പ്രവാസികളെ സംബന്ധിച്ച് സര്‍ക്കാരിന്റെ പക്കല്‍ കണക്കുകളില്ലാത്ത സാഹചര്യത്തിലാണ് ഇതെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീല്‍ പറഞ്ഞു. ലൈഫ് സര്‍വേയും അഗതിരഹിത സര്‍വേയും കുടുംബശ്രീ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇതും അവരെ ഏല്‍പ്പിക്കുന്നതെന്ന് കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സന്‍മാരുടെ സംസ്ഥാനതല സംഗമവും ജെന്‍ഡര്‍ കാംപയിനും ഉദ്ഘാടനം ചെയ്യവെ മന്ത്രി പറഞ്ഞു. ലോക കേരള സഭയുടെ തുടര്‍ച്ചയെന്ന നിലയിലാണ് സര്‍വേ. കുടുംബശ്രീ ഉല്‍പന്നങ്ങ ള്‍ക്ക് വിപണി കണ്ടെത്തുന്നതിനായി എല്ലാ സിഡി എസുകള്‍ക്കും കീഴില്‍ ആറുമാസത്തിനകം ഒരു സൂപ്പര്‍മാര്‍ക്കറ്റ് വീതം ആരംഭിക്കണം. ജില്ലകളില്‍ ഒന്നുവീതം വിവാഹപൂര്‍വ കൗ ണ്‍സലിങ് കേന്ദ്രങ്ങള്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഉടന്‍ ആരംഭിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ലൈഫ് മിഷന്‍ പദ്ധതിയില്‍ പുതിയ വീടുകള്‍ നിര്‍മിക്കുമ്പോള്‍ ലേബര്‍ സൊസൈറ്റികള്‍ രൂപീകരിച്ച് കുടുംബശ്രീകള്‍ക്ക് ഇതിന്റെ ഭാഗ            മാവാം. വിദ്യാസമ്പന്നരായ യുവതലമുറയെ കുടുംബശ്രീയുടെ ഭാഗമാക്കാന്‍ സിഡിഎസ് ചെയര്‍പേഴ്‌സന്‍മാര്‍ ശ്രദ്ധിക്കണം. ഒരു കുടുംബത്തില്‍ നിന്ന് കുടുംബശ്രീ അംഗത്തിനൊപ്പം വിദ്യാസമ്പന്നയായ ഒരു പെണ്‍കുട്ടിയെക്കൂടി അംഗമാക്കാം. ഡോക്ടര്‍മാര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, ലാബ് ടെക്‌നീഷ്യന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായിവരണം. ഇത്തരക്കാരെ ഒരുമിപ്പിച്ച് ഷീ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത് പരിഗണിക്കണം. പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നവര്‍ ജീവനക്കാരെ തേടി കുടുംബശ്രീയെ സമീപിക്കുന്ന സ്ഥിതിയുണ്ടാവണം. തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കായി ഷീ ലോഡ്ജുകളും ഹോമുകളും ലാഭകരമായി പ്രവര്‍ത്തിപ്പിക്കാനാവും. ഇത്തരത്തിലുള്ള ലോഡ്ജുകളും കെട്ടിടങ്ങളും വാടകയ്‌ക്കെടുത്ത് കുടുംബശ്രീക്ക് താമസസൗകര്യം ഒരുക്കാനാവും. സ്‌നേഹിത ഓഫിസുകളില്‍ നിയമസഹായം ലഭ്യമാക്കുന്നതിന് ഒരു അഭിഭാഷകയെ നിയമിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കും വിദേശ രാജ്യങ്ങള്‍ക്കും കേരളത്തിലെ കുടുംബശ്രീ മാതൃകയായിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കെ മുരളീധരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it