കുടുംബത്തിലെ 14 പേരെ കൊന്ന് യുവാവ് ജീവനൊടുക്കി

താനെ: മഹാരാഷ്ട്രയില്‍ കുടുംബത്തിലെ 14 പേരെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കി. താനെ കസര്‍വാഡവലി ഗ്രാമത്തിലെ ഹസ്‌നെന്‍ അന്‍വര്‍ വരേക്കര്‍ (35) ആണു പ്രതി. ഞായറാഴ്ച പുലര്‍ച്ചെയാണ് അതിദാരുണമായ കൊലപാതകം.
മരിച്ചവരില്‍ സ്വന്തം മക്കളടക്കം ഏഴു കുട്ടികളും ഉള്‍പ്പെടുന്നു. ഭാര്യയും സഹോദരിമാരുമടക്കം ആറു സ്ത്രീകളും പിതാവും കൊല്ലപ്പെട്ടിട്ടുണ്ട്. കൃത്യത്തിനുശേഷം കത്തിയുമായി തൂങ്ങിമരിച്ച നിലയിലായിരുന്നു ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ഹസ്‌നെന്റെ മൃതദേഹം. രക്ഷപ്പെട്ട ഒരു സഹോദരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലയ്ക്കു പിന്നിലെ കാരണം വ്യക്തമല്ല.
ഹസ്‌നെന്റെ ഭാര്യ സാബീന്‍ (28), മക്കളായ മുഷാദ്‌ഷെറ (6), ഉമൈറ (3 മാസം), പിതാവ് അന്‍വര്‍ (55), മാതാവ് അസ്ഗാദി (50), സഹോദരിമാരായ റബിന ഷൗക്കത്ത് (35), ബാതുല്‍ അന്‍വര്‍ (30), മരിയ ഇര്‍ഫാന്‍ ഫാക്കി (28), സഹോദരിമാരുടെ മക്കളായ അനസ് ഷൗക്കത്ത് ഖാന്‍ (12), സാബിയ ഷൗക്കത്ത് ഖാന്‍ (16), അലി ഷൗക്കത്ത് ഖാന്‍ (5), ഉമര്‍ ഇര്‍ഫാന്‍ ഫാക്കി (7), യൂസുഫ് ഇര്‍ഫാന്‍ ഫാക്കി (4), അസ്‌റിയ സോജെഫ് ബര്‍മല്‍ (5 മാസം) എന്നിവരാണു മരിച്ചത്. ശനിയാഴ്ച മൂന്നു സഹോദരിമാരെയും അവരുടെ കുട്ടികളെയും ഹസ്‌നെന്‍ സല്‍ക്കാരത്തിനായി വിളിച്ചുവരുത്തിയിരുന്നു.
സഹോദരങ്ങളില്‍ ഒരാളായ സൂബിയ സോജെഫ് ബര്‍മല്‍ (22) നിലവിളിച്ചതിനെ തുടര്‍ന്നാണ് അയല്‍വാസികള്‍ വിവരമറിഞ്ഞത്. ഉടനെ ജനല്‍ക്കമ്പികള്‍ തകര്‍ത്ത് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. അതിനിടെ, മൃതദേഹങ്ങള്‍ കൊണ്ടുവന്ന ആശുപത്രിയില്‍ റിപോര്‍ട്ട് ചെയ്യാനെത്തിയ ടിവി ചാനലിലെ കാമറാമാന്‍ രത്തന്‍ ഭൗമിക് കുഴഞ്ഞുവീണു മരിച്ചു.
Next Story

RELATED STORIES

Share it