കുടുംബക്ഷേമ സമിതികള്‍ വേണമെന്ന നിര്‍ദേശം റദ്ദാക്കി

ന്യൂഡല്‍ഹി: സ്ത്രീധന പീഡന പരാതികള്‍ അന്വേഷിക്കുന്നതിന് ജില്ലാതലത്തില്‍ കുടുംബക്ഷേമ സമിതികള്‍ രൂപീകരിക്കണമെന്ന നിര്‍ദേശം സുപ്രിംകോടതി റദ്ദാക്കി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ (ഐപിസി) 498 എ വകുപ്പില്‍ 2017ലെ സുപ്രിംകോടതി ഉത്തരവിലൂടെ രണ്ടംഗ ബെഞ്ച് കൊണ്ടുവന്ന മാര്‍ഗരേഖയാണ് ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഭേദഗതി ചെയ്തത്.
സ്ത്രീധന പീഡന കേസുകളില്‍ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നു ചൂണ്ടിക്കാട്ടി 2017 ജൂലൈ 27നു ജസ്റ്റിസുമാരായ എ കെ ഗോയല്‍, യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് കൊണ്ടുവന്ന മാര്‍ഗരേഖയാണ് സുപ്രിംകോടതി ഭാഗികമായി ഭേദഗതി ചെയ്തത്. ഉത്തരവിലെ ഖണ്ഡിക 19(1) അടക്കം പ്രധാനപ്പെട്ട എല്ലാ മാര്‍ഗനിര്‍ദേശങ്ങളും ബെഞ്ച് റദ്ദാക്കി. 498 എ വകുപ്പ് പ്രകാരമുള്ള സ്ത്രീധന പീഡന പരാതികള്‍ പരിശോധിക്കാന്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കുടുംബക്ഷേമ സമിതികള്‍ രൂപീകരിക്കണമെന്നായിരുന്നു 19(1)ല്‍ പറഞ്ഞിരുന്നത്.
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പോലിസിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാനാവില്ല. നിയമപരമായാണ് പോലിസ് ഇക്കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത്. നിയമത്തില്‍ കോടതി നികത്തേണ്ടതായ വിടവുകളില്ല. അതേസമയം, പരാതി ലഭിച്ചാല്‍ ഉടനെ ഭര്‍ത്താവിനെയോ കുടുംബാംഗങ്ങളെയോ അറസ്റ്റ് ചെയാന്‍ കോടതി ഉത്തരവ് ഇറക്കിയിട്ടില്ല. വ്യാജ കേസുകള്‍ സാമൂഹിക അരക്ഷിതാവസ്ഥയിലേക്ക് നയിക്കാമെന്നതിനാല്‍ അറസ്റ്റ് വേണമോ വേണ്ടയോ എന്ന് പോലിസിനു തീരുമാനിക്കാം.
ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും മുന്‍കൂര്‍ ജാമ്യത്തിനുള്ള വ്യവസ്ഥ ഉപയോഗിക്കാം. ജാമ്യാപേക്ഷ വേഗത്തില്‍ പരിഗണിക്കണം. പരാതികള്‍ കൈകാര്യം ചെയ്യാന്‍ പോലിസുകാര്‍ക്ക് പരിശീലനം നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്.

Next Story

RELATED STORIES

Share it