Palakkad

കുടിവെള്ളമില്ല; നാട്ടുകാര്‍ അന്തര്‍ സംസ്ഥാനപാത ഉപരോധിച്ചു

ചിറ്റൂര്‍: വടകരപ്പതി പഞ്ചായത്തിലെ 13, 14 വാര്‍ഡുകളില്‍ കഴിഞ്ഞ രണ്ടര മാസമായി കുടിവെള്ളം കൃത്യമായി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സ്ത്രികളും കുട്ടികളുമടക്കമുള്ള നാട്ടുകാര്‍ അന്തര്‍സംസ്ഥാന പാതയായ മേനോന്‍പാറ ഉപരോധിച്ചു. ഭഗവിതപ്പാറ, അഞ്ജലിതെരുവ് , മേനോന്‍പാറ ജങ്ഷന്‍ , അമ്പാട്ടകളം, ഷുഗര്‍കോളനി, പാറക്കുഴി, കുപ്പാണ്ടിച്ചള്ള, നന്ദനം കോളനി, ഗോകുലം കോളനി, മറിയം കോളനി, എന്നിവിടങ്ങളിലാണ് കഴിഞ്ഞ രണ്ടര മാസ—മായി കുടിവെള്ളമില്ലാതെ വിഷമിക്കുന്നത്.
നേരത്തെ ജല അതോറിറ്റിയും, ലോറി വെള്ളവും വിതരണം ചെയ്തിരുന്നു. സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് ടാങ്കര്‍ ലോറിയിലുള്ള വിതരണം നിര്‍ത്തലാക്കി. മുങ്കില്‍മട കുടിവെള്ള പദ്ധതിയില്‍ നിന്നുള്ള വെള്ളത്തില്‍ കുറവു വന്നതോടെ ജല അതോറിറ്റിയും ജലവിതരണം നിര്‍ത്തലാക്കി. ഇതോടെയാണ് പ്രദേശം കുടിവെള്ളക്ഷാമത്തിലായത്. കുടിവെള്ളമെത്തിക്കണമെന്നാവശ്യപ്പെട്ട് താഹസില്‍ദാര്‍ക്കും  സബ് കലക്ടര്‍ക്കും നിവേദനം നല്‍കുകയും മുന്‍പ് റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഉറപ്പ് നല്‍കിയതല്ലാതെ കുടിവെള്ള പ്രശ്‌നത്തില്‍ ശാശ്വാത പരിഹാരം ഉണ്ടായില്ല. ഇതേ തുടര്‍ന്നാണ് ഇന്നലെ രാവിലെ നൂറുകണക്കിനു വരുന്ന നാട്ടുകാര്‍ അന്തര്‍ സംസ്ഥാനപാതയായ മേനോന്‍പാറ റോഡ് ഉപരോധിച്ചത്. സരമത്തിന് പരിഹാരം കാണാന്‍ വൈകിയതോടെ ടെന്‍ഡ് കെട്ടിയായി ഉപരോധം. സമരത്തെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു.
ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെ കുടുംബങ്ങളിലെ യുവാക്കള്‍ പെട്ടി ഓട്ടോകളിലും ഇതര വാഹനങ്ങളിലുമായി വിവിധ സ്ഥലങ്ങളില്‍ നിന്നാണ് നിലവില്‍ കുടിവെള്ളമെത്തിക്കുന്നത്. എന്നാല്‍ ഇതും അപര്യാപ്തമായതോടെയാണ് തെരുവിലേക്കിറങ്ങേണ്ടി വന്നതെന്ന് നാട്ടുക്കാര്‍ പറഞ്ഞു. കുടിവെള്ളം ശേഖരിക്കാന്‍ പോവേണ്ടി വരുന്നതിനാല്‍ പലര്‍ക്കും ജോലിക്ക് പോവാന്‍ പോലും കഴിയാത്ത സാഹചര്യമാണ്. ഇതേ ആവശ്യമുന്നയിച്ച് കഴിഞ്ഞ ഒക്ടോബര്‍ 30 മേനോന്‍പാറ വില്ലേജ് ഓഫിസ് ഉപരോധിച്ചിരുന്നു. തഹസില്‍ദാര്‍ വേണ്ട നടപടി സ്വീകരിക്കാമെന്ന് പറഞ്ഞെങ്കിലും പരിഹാരമായില്ല. രാവിലെ ഒമ്പതിനാരംഭിച്ച ഉപരോധം ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ടു. തുടര്‍ന്ന് സ്ഥലത്തെത്തിയ തഹസില്‍ദാര്‍ എല്‍വിന്‍ ആന്റണി ഫെര്‍ണാണ്ടസ് വടകരപ്പതി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ചിറ്റൂര്‍ പോലിസ് സിഐ വി ഹംസ എന്നിവര്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തി. ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ പുതിയതായി കിയോസ്‌കുകള്‍ സ്ഥാപിക്കാനും ഒരു കുടുംബത്തിന്  പ്രതിദിനം ആവശ്യമായി വരുന്ന 215ലിറ്റര്‍ വെള്ളം എത്തിച്ചു നല്‍കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് നാട്ടുകാര്‍ സമരം അവസാനിപ്പിച്ചത്.
Next Story

RELATED STORIES

Share it