Kollam Local

കിഴക്കന്‍ മലയോര മേഖലയില്‍ അനധികൃത വിദേശമദ്യ വില്‍പനയും വ്യാജ ചാരായ നിര്‍മാണവും വ്യാപകം



പാതയോരങ്ങളിലെ മദ്യശാലകളും ബിയര്‍ പാര്‍ലറുകളും പൂട്ടിയതോടെ ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയില്‍ അനധികൃത വിദേശമദ്യ വില്‍പനയും വ്യാജ ചാരായ നിര്‍മാണവും വിപണനവും വ്യാപകമായി. എന്നാല്‍ വേണ്ടത്ര പരിശോധനകള്‍ നടത്താന്‍ പോലും എക്‌സൈസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്ന് പരാതിയുണ്ട്. വനമേഖലകള്‍ കേന്ദ്രീകരിച്ചാണ് വ്യാജവാറ്റുകാര്‍ വന്‍തോതില്‍ തമ്പടിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബിവറേജ് ഔട്ട് ലെറ്റുകളും ബാറുകളും പൂട്ടിയതിന് ശേഷമാണ് വന്‍തോതിലുള്ള കച്ചവടം ലക്ഷ്യമിട്ടു കൊണ്ട് വനമേഖല കേന്ദ്രീകരിച്ച് വാറ്റ് മാഫിയ തന്നെ രൂപം കൊണ്ടതായും സൂചനയുണ്ട്. ഏറെക്കാലമായി നിര്‍ജീവമായിരുന്ന സംഘമാണ് വീണ്ടും മേഖലയില്‍ ശക്തമാവാനുള്ള ശ്രമം നടത്തുന്നത്. കറവൂര്‍, നടുമുരുപ്പ്, തൊണ്ടിയാമണ്‍, പൂങ്കുളഞ്ഞി, അച്ചന്‍കോവില്‍, പാടം തുടങ്ങിയ മേഖലകളിലും ഇത്തരം സംഘങ്ങള്‍ കേന്ദ്രീകരിച്ചിട്ടുണ്ട്. പലപ്പോഴും രഹസ്യവിവരങ്ങള്‍ ലഭിച്ചിട്ടും പ്രദേശത്ത് പരിശോധന നടത്താന്‍ എക്‌സൈസ് അധികൃതരോ, വനപാലകരോ തയ്യാറാകാത്തത് ആക്ഷേപത്തിനും ഇടയാക്കിയിട്ടുണ്ട്. ഇത്തരം ഉദ്യോഗസ്ഥരുടെ നിസംഗതയാണ് സംഘങ്ങള്‍ക്ക് വളക്കൂറാകുന്നതും. വ്യാജവാറ്റ് സംഘങ്ങളില്‍ നിന്നും പണവും പാരിതോഷികങ്ങളും കൈപ്പറ്റുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ഇത്തരക്കാര്‍ക്ക് വേണ്ടുന്ന ഒത്താശ ചെയ്യുന്നതായും ആക്ഷേപമുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ ചാരായം നിര്‍മിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് തൊഴിലാളികളാണെന്നും വന്‍ സംഘം ഇതിനു പിന്നിലുണ്ടെന്നും സൂചനയുണ്ട്. ഉദ്യോഗസ്ഥ വൃന്ദങ്ങളില്‍ പോലും സ്വാധീനമുള്ള ഇവരെ ഭയന്നാണ് വിവരം അറിയുന്നവര്‍ പോലും പുറത്ത് പറയാതിരിക്കുന്നത്. പലപ്പോഴും പേരിനു വേണ്ടി നടത്തുന്ന പരിശോധനകള്‍ പ്രഹസനമായി മാറുകയാണ് പതിവ്. വ്യാജവാറ്റ് സംഘത്തില്‍പ്പെട്ടവര്‍ വ്യാപകമായി മൃഗവേട്ട നടത്തുന്നതായും വിവരമുണ്ട്. പോലിസ്, എക്‌സൈസ് വകുപ്പുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം തടയാന്‍ സാധിക്കൂ. ഇല്ലെങ്കില്‍ ജില്ലയുടെ  കിഴക്കന്‍ മേഖല വലിയ ദുരന്തങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
Next Story

RELATED STORIES

Share it