malappuram local

കാളികാവ് ടൗണ്‍ നവീകരണം വീണ്ടും വിവാദത്തില്‍

കാളികാവ്: കാളികാവ് ടൗണ്‍ നവീകരണം വീണ്ടും തടസ്സപ്പെട്ടു. വീതികുറച്ചാണ് റോഡ് പണി നടത്തുന്നതെന്നാരോപിച്ച് നാട്ടുകാര്‍ പ്രവൃത്തി തടസ്സപ്പെടുത്തുകയായിരുന്നു. ചെത്തുകടവ് ഭാഗത്തേയ്്ക്കുള്ള റോഡ് ടാറിങാണു നാട്ടുകാര്‍ തടഞ്ഞത്. റോഡ് പണിയുടെ ആരംഭത്തില്‍ തന്നെ ഏറെ വിവാദങ്ങള്‍ നടന്നിരുന്നു. ഇതിനല്‍ നിരവധി തവണ റോഡ് നിര്‍മാണം മുടങ്ങി. 14 മീറ്റര്‍ വീതികൂട്ടി കാളികാവ് അങ്ങാടി നവീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, കെട്ടിടമുടമകളുടെ ഭാഗത്തുനിന്ന് ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. തുടര്‍ന്ന് മാരത്തോണ്‍ ചര്‍ച്ചകള്‍ക്കു ശേഷമാണ് അങ്ങാടി 13 മീറ്റര്‍ വീതികൂട്ടി പ്രവൃത്തി തുടങ്ങിയത്. എന്നാല്‍, ടാറിങ് പല ഭാഗത്തും വിവിധ തരത്തിലാണ് നടത്തിയത്. പൊടിയും ചെളിയും കാരണം നാട്ടുകാരും കച്ചവടക്കാരും ഏറെ പ്രയാസത്തിലായിരുന്നു. അതുകൊണ്ടുതന്നെ പൊടിയും ചെളിയും ഇല്ലാതാവുന്നതുവരെ നാട്ടുകാര്‍ തടസ്സങ്ങള്‍ ഉയര്‍ത്തിയില്ല. എന്നാല്‍, അങ്ങാടി ജങ്ഷനില്‍നിന്ന് ചെത്തുകടവ്-പോലിസ് സ്റ്റേഷന്‍- നീലാഞ്ചേരി ഭാഗത്തേയ്ക്കുള്ള റോഡ് വീതി തീരെ കുറച്ചാണ് ടാറിങ് നടത്തിയത്. പഴയ റോഡിന്റെ വീതി കൂടി ഇല്ലാതെയായിരുന്നു ടാറിങ്. പൈപ്പ് പൊട്ടി വര്‍ഷങ്ങളായി വെള്ളം ചോര്‍ന്നൊലിക്കുന്ന ഭാഗത്ത് വെള്ളത്തിലൂടെയും ചെളിയിലൂടെയുമാണ് ടാറിങ് നടന്നത്. ഇതില്‍ പ്രകോപിതരായ നാട്ടുകാര്‍ പ്രവൃത്തി തടസ്സപ്പെടുത്തിയിരിക്കുകയാണ്. നിരവധി കെട്ടിടങ്ങള്‍ പൊളിച്ചാണ് റോഡ് വീതികൂട്ടിയത്. എന്നാല്‍, ടാറിങ് നടത്താനല്ലെങ്കില്‍ പിന്നെ എന്തിനാണ് കടകളെല്ലാം പൊളിച്ചതെന്നു നാട്ടുകാര്‍ ചോദിക്കുന്നു. പൊതുമരാമത്ത് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it