thrissur local

കാറ്ററിങ് ജീവനക്കാരെ ആക്രമിച്ച കേസ്: ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

തൃപ്രയാര്‍: വിവാഹസല്‍ക്കാരത്തിനിടെ കാറ്ററിംഗ് ജീവനക്കാരെ ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്രയാര്‍ ബീച്ച് സ്വദേശി പള്ളത്ത് സന്ദീപാണ് അറസ്റ്റിലായത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ പതിനൊന്നിന് വലപ്പാട് ബീച്ച് ചിത്ര ഓഡിറ്റോറിയത്തില്‍ നടന്ന ആക്രമണ കേസിലാണ് അറസ്റ്റ്.
വിവാഹസല്‍ക്കാരത്തിനിടെ മേശ വൃത്തിയാക്കിയില്ലെന്ന് ആരോപിച്ച് കാറ്ററിംഗ് ജീവനക്കാരെ ഒരുസംഘം ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പതിനാറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ ഒമ്പതുപേരെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ അഞ്ചരമാസത്തോളം ഒളിവില്‍ കഴിഞ്ഞ സന്ദീപിനെ തിങ്കളാഴ്ച പുലര്‍ച്ചെ സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് പോലിസ് പിടികൂടിയത്. സ്ത്രീകളെ ഉപദ്രവിച്ചതടക്കം നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ സന്ദീപെന്ന് വലപ്പാട് എസ്‌ഐ ഇ ആര്‍ ബൈജു പറഞ്ഞു.
പലിശക്ക് പണം നല്‍കുകയും പണം വാങ്ങിയവരെ ഭീഷണിപ്പെടുത്തി ഗുണ്ടായിസം നടത്തുകയുമാണ് ഇയാളുടെ രീതിയെന്ന് പോലിസ് പറയുന്നു. വലപ്പാട് സിഐ. ടി കെ ഷൈജുവിന്റെ നിര്‍ദ്ദേശപ്രകാരം എഎസ്‌ഐ എ സി ഷാജു, ടി ആര്‍ ഷൈന്‍, വിനോഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it