കായികരംഗത്തെ പ്രോല്‍സാഹിപ്പിക്കാന്‍ ഗ്രൗണ്ടുകള്‍ നിര്‍മിക്കും: മന്ത്രി

തൃശൂര്‍: കായികരംഗത്തെ പ്രോല്‍സാഹിപ്പിക്കാന്‍ കിഫ്ബിയുടെ സഹായത്തോടെ പഞ്ചായത്ത് ഗ്രൗണ്ടുകളും ജില്ലാ ആസ്ഥാനങ്ങളില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളും നിര്‍മിക്കുമെന്ന് കായികമന്ത്രി എ സി മൊയ്തീന്‍. 39ാമത് സംസ്ഥാന ജൂനിയര്‍ ബോയ്‌സിന്റെയും 20ാമത് ജൂനിയര്‍ ഗേള്‍സിന്റെയും റസ്‌ലിങ്ങ് ചാംപ്യന്‍ഷിപ്പ് തൃശൂര്‍ അഡ്വ. വി കെ എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വ്യക്തിപരമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ചിലര്‍ ചില കായിക അസോസിയേഷനുകളില്‍ ഉണ്ടെന്നും ഇങ്ങനെയുള്ളവരെ അസോസിയേഷനുകളില്‍ നിന്നു മാറ്റി നിര്‍ത്താന്‍ ശ്രമിക്കണമെന്നും എ സി മൊയ്തീന്‍ പറഞ്ഞു. 200 കോടി രൂപ ചെലവില്‍ ഏഴു ജില്ലകളില്‍ ഉടന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളുടെ നിര്‍മാണം തുടങ്ങും. തുടര്‍ന്ന് മറ്റ് ജില്ലകളിലും കോംപ്ലക്‌സുകള്‍ നിര്‍മിക്കും. 150 കോടി മുതല്‍ മുടക്കില്‍ 25 പഞ്ചായത്തുകളില്‍ ഗ്രൗണ്ടുകള്‍ നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിന്തറ്റിക്ക് ട്രാക്കുകളും നിര്‍മിക്കും. ഇതിനായി 10 കോടി ചിലവഴിക്കും. 2010 മുതല്‍ 14 വരെ കുടിശ്ശികയായി കിടക്കുന്ന നിയമനങ്ങള്‍ താമസിയാതെ പൂര്‍ത്തിയാക്കും. കായിക മല്‍സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ ആവശ്യമായ മാറ്റങ്ങള്‍ പിഎസ്‌സി വഴിയുണ്ടാക്കും. ഒരു വര്‍ഷം 150 പേര്‍ക്ക് ഇതിലൂടെ ജോലി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കായികരംഗത്തെ പ്രതിഭകളെ നഷ്ടപ്പെടാതിരിക്കാന്‍ പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഈ മാസംതന്നെ സ്‌പോര്‍ട്‌സ് നയം സംബന്ധിച്ച ചര്‍ച്ച നടക്കുമെന്നും അദ്ദേഹം അറിയിച്ചു.  യോഗത്തില്‍ ധനജ്ഞന്‍ കെ മച്ചിങ്ങല്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ റസ്‌ലിങ് ഫെഡറേഷന്‍ സെക്രട്ടറി വി എന്‍ പ്രസൂദ് മുഖ്യാതിഥിയായി.  ചാംപ്യന്‍ഷിപ്പ് ഒമ്പതിന് സമാപിക്കും. വൈകീട്ട് അഞ്ചിനു നടക്കുന്ന സമാപന സമ്മേളനം സി എന്‍ ജയദേവന്‍ എംപി ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it