കായംകുളം നഗരസഭാ കൗണ്‍സിലര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു മരിച്ചു

കായംകുളം: നഗരസഭാ കൗണ്‍സിലിനു ശേഷം ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൗണ്‍സിലര്‍ മരിച്ചു. എരുവ വല്ലാറ്റൂര്‍ വീട്ടില്‍ വി എസ് അജയന്‍ (52) ആണ് മരിച്ചത്. നഗരസഭ 12ാം വാര്‍ഡ് കൗണ്‍സിലറും സിപിഎം പെരുങ്ങാല ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു. ഇന്നലെ പുലര്‍ച്ചെ 3 മണിയോടെയായിരുന്നു അന്ത്യം.
കഴിഞ്ഞ ദിവസം സെന്‍ട്രല്‍ പ്രൈവറ്റ് ബസ്സ്റ്റാന്റ് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നടന്ന നഗരസഭാ കൗണ്‍സിലില്‍ എല്‍ഡിഎഫ്-യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. അജണ്ട പാസാക്കിയ ശേഷം നഗരസഭാ ചെയര്‍മാനൊപ്പം ആഹ്ലാദപ്രകടനത്തില്‍ പങ്കെടുത്തു മടങ്ങവെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. കൂടെയുണ്ടായിരുന്നവര്‍ ഉടനെ താലൂക്ക് ആശുപത്രിയിലും പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മെനിഞ്ചൈറ്റിസ് രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു അജയന്‍.
മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 12ഓടെ നഗരസഭാ അങ്കണത്തിലും സിപിഎം ഓഫിസിലും പൊതുദര്‍ശനത്തിനു വച്ച ശേഷം വൈകീട്ട് 5നു വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. കാക്കനാട്ട് അജയന്‍സ് എന്ന ഹോട്ടല്‍ നടത്തിവരുകയായിരുന്നു. ഭാര്യ: സുഷമ. മക്കള്‍: അഞ്ജലി, അഭിജിത്ത്.



Next Story

RELATED STORIES

Share it