Flash News

കാമറകള്‍ക്കു മുന്നിലെ ഏറ്റുമുട്ടല്‍ കൊല നാടകം

ലഖ്‌നോ: ആറ് കൊലകള്‍ക്കുത്തരവാദിയായ രണ്ടു പേരെ ഏറ്റുമുട്ടലിലൂടെ വധിച്ചുവെന്ന യുപി പോലിസിന്റെ അവകാശവാദം പൊളിയുന്നു. അലിഗഡില്‍ ഈ മാസം 20ന് രണ്ട് മുസ്‌ലിം ചെറുപ്പക്കാരെ മാധ്യമങ്ങളെ വിളിച്ചുവരുത്തി വെടിവച്ചു കൊന്ന സംഭവത്തില്‍ സംശയങ്ങളുയര്‍ത്തി ബന്ധുക്കളും മനുഷ്യാവകാശസംഘടനയായ രിഹായി മഞ്ചും രംഗത്തെത്തി. സംഭവത്തിന്റെ വീഡിയോയും എക്‌സ്‌റേ റിപോര്‍ട്ടും ചൂണ്ടിക്കാട്ടി അധികൃതര്‍ക്കു മുന്നില്‍ 11 ചോദ്യങ്ങള്‍ രിഹായി മഞ്ച് ഉയര്‍ത്തി.
17 വയസ്സുള്ള നൗഷാദിനെയും 22 വയസ്സുള്ള മുസ്തകീമിനെയും മാധ്യമ കാമറകള്‍ക്കു മുന്നിലാണ് വെടിവച്ചു കൊന്നത്. മാധ്യമങ്ങളെ വിളിച്ചുവരുത്തി നടത്തുന്ന രാജ്യത്തെ ആദ്യ വ്യാജ ഏറ്റുമുട്ടല്‍ കൊലയായിരുന്നു ഇത്. പട്രോളിങ് നടത്തുന്ന പോലിസുകാര്‍ക്കു നേരെ ഇരുവരും വെടിവച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായതെന്ന പോലിസിന്റെ വാദം കുടുംബം തള്ളി. വെടിവയ്പ്പ് നടക്കുന്നതിന് നാല് ദിവസം മുമ്പ് (ഈ മാസം 16ന്) ഇരുവരെയും വീട്ടില്‍ നിന്ന് പോലിസ് പിടിച്ചുകൊണ്ട് പോവുകയായിരുന്നുവെന്ന് കുടുംബം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഏറ്റുമുട്ടല്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഇരുവരുടെയും കൊലപാതകമെന്ന് രിഹായി മഞ്ച് പറഞ്ഞു. വെടിവയ്പിന്റെ വീഡിയോ പരിഗണിച്ച് വിഷയത്തില്‍ സ്വമേധയാ അന്വേഷണത്തിനുത്തരവിടണമെന്ന് സംഘടന സുപ്രിംകോടതിയോട് ആവശ്യപ്പെട്ടു.
മുസ്തകീമും നൗഷാദും ബുധനാഴ്ച ക്വാര്‍സി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് മൊബൈല്‍ ഫോണുകളും മോട്ടോര്‍ ബൈക്കും മോഷ്ടിച്ചതായി വെടിവയ്പ് നടന്ന ഉടനെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അലിഗഡ് സിറ്റി പോലിസ് സൂപ്രണ്ട് അതുല്‍ കുമാര്‍ പറഞ്ഞിരുന്നു. വ്യാഴാഴ്ച രാവിലെ ഹര്‍ദ്വാഗഞ്ചിലേക്ക് പോവുന്നതിനിടെ പോലിസ് അവരെ തടയുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പോലിസിന് നെരേ വെടിവച്ചു. അതിനു ശേഷം അവര്‍ മാച്ച്‌വയിലെ ഒരു കെട്ടിടത്തിലേക്ക് പോയി. അവിടെ പോലിസുമായി നടത്തിയ ഒന്നര മണിക്കൂറോളം നീണ്ട വെടിവയ്പില്‍ ഇരുവര്‍ക്കും പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നുവെന്നുമാണ് പോലിസ് ഭാഷ്യം.
രണ്ട് പൂജാരിമാരുടേത് ഉള്‍പ്പെടെ ആറ് പേരുടെ കൊലപാതകത്തില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നും പോലിസ് ആരോപിക്കുന്നു. എന്നാല്‍, രണ്ട് പേരെയും സപ്തംബര്‍ 16ന് പിടിച്ചുകൊണ്ടുപോവുകയും സപ്തംബര്‍ 18ന് ഇവരുടെ തലയ്ക്ക് വില പ്രഖ്യാപിക്കുകയുമായിരുന്നുവെന്ന് രിഹായ് മഞ്ച് ആരോപിച്ചു. തുടര്‍ന്ന് സപ്തംബര്‍ 20ന് വെടിവച്ചുകൊന്നു. പൂജാരിമാരെ വെടിവച്ചുകൊന്നവരെ ഒരാഴ്ചയ്ക്കകം പിടികൂടിയില്ലെങ്കില്‍ പോലിസിനെതിരേ നടപടി വരുമെന്ന് മുഖ്യമന്ത്രി യോഗി ആദിഥ്യനാഥ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് നിരപരാധികളെ പിടിച്ചുകൊണ്ടുപോയി വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന സംശയവും ഉയരുന്നുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് പോലിസ് വന്ന് മുസ്തകീമിനെ പിടിച്ചുകൊണ്ടുപോയതെന്ന് വല്യുമ്മ റഫീകാന്‍ പറഞ്ഞു. ഒപ്പം മുസ്തകീമിന്റെ സഹോദരന്‍ സല്‍മാനെയും മാനസികപ്രശ്‌നമുള്ള തന്റെ മകന്‍ നസീമിനെയും പോലിസ് കൊണ്ടുപോയിരുന്നു. പോലിസിന്റെ അനീതിക്കെതിരേ കോടതിയെ സമീപിക്കുമെന്ന് നൗഷാദിന്റെ ഉമ്മ ഷാഹീന്‍ പറഞ്ഞു. ഞായാറാഴ്ച വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുപോയ മകനെ പോലിസ് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് ഉടന്‍ അന്വേഷിക്കണമെന്ന് രിഹായി മഞ്ച് പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷുഹൈബ് ഡിജിപിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. കത്തിന്റെ പകര്‍പ്പ് ദേശീയ മനുഷ്യാവകാശ കമ്മീഷനും ചീഫ് ജസ്റ്റിസിനും അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it