Kottayam Local

കാന്‍സര്‍ ചികില്‍സ : കോട്ടയം മെഡിക്കല്‍ കോളജിന് വീണ്ടും ചരിത്ര നേട്ടം



ആര്‍പ്പൂക്കര: കാന്‍സര്‍ രോഗികളുടെ രോഗം ബാധിച്ച ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത ശേഷം പകരം കൃത്രിമ അവയവം വച്ചുപിടിപ്പിക്കുന്ന ചികില്‍സയിലൂടെ കോട്ടയം മെഡിക്കല്‍ കോളജ് വീണ്ടും ചരിത്ര നേട്ടത്തിലേക്ക്. നാക്കിനു കാന്‍സര്‍ ബാധിച്ച ഭാഗം നീക്കം ചെയ്തശേഷം ശരീരത്തില്‍ നിന്നു മാസം എടുത്ത് നാക്കിന്റെ രോഗം വരാത്ത ഭാഗവുമായി തുന്നിച്ചേര്‍ക്കുന്ന ചികില്‍സ ഉള്‍പ്പെടെ രോഗം ബാധിച്ച് അസ്ഥി നീക്കം ചെയ്ത് കൃത്രിമ അസ്ഥി ശരീരത്തില്‍ പുനസ്ഥാപിച്ചാണ് കോട്ടയം മെഡിക്കല്‍ കോളജ് ചരിത്രം സൃഷ്ടിക്കുന്നത്. ഈ ചികില്‍സാരീതികള്‍ അപൂര്‍വമല്ലെങ്കിലും കാന്‍സര്‍ രോഗികളുടെ ചികില്‍സയും ശസ്ത്രക്രിയകളും മാത്രം നടത്തുന്ന തിരുവനന്തപുരം ആര്‍സിസിയേക്കാള്‍ കൂടുതല്‍ ചികില്‍സകളും പ്രത്യേക തരം ശസ്ത്രക്രിയകളും സൗകര്യങ്ങളുടെ പരിമിതിക്കിടയിലും കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തുന്നത്. നാക്കില്‍ കാന്‍സര്‍ ബാധിച്ച് ചികില്‍സയിലായിരുന്ന സംക്രാന്തി സ്വദേശിനി രത്‌നമ്മയ്്ക്ക് രോഗം (60) തുടക്കത്തിലേ കണ്ടുപിടിക്കാന്‍ കഴിഞ്ഞതിനാല്‍ ചികില്‍സയിലൂടെ രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് ഡോക്ടര്‍ പറയുന്നു. ചൊവ്വാഴ്ച നാക്കിന്റെ ശസ്ത്രക്രിയ നടത്തിയ ഈ വീട്ടമ്മയുടെ നില ഇപ്പോള്‍ തൃപ്തികരമാണ്. രോഗം വന്ന നാക്കിന്റെ ഭാഗം മാത്രം മുറിച്ചു നീക്കിയ ശേഷം തുടയില്‍ നിന്ന് മാംസം എടുത്താണു നാക്ക് പുനസ്ഥാപിച്ചത്. നാക്കു പൂര്‍ണമായും മാറ്റുകയാണെങ്കില്‍ മാംസം എടുത്ത ശേഷം പ്ലാസ്റ്റിക് സര്‍ജറി വിഭാഗം കൃത്രിമ നാക്കുണ്ടാക്കിയ ശേഷമാണു പുനസ്ഥാപിക്കുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് കാന്‍സര്‍ രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. കാന്‍സര്‍ വിഭാഗത്തിനു പ്രത്യേക സര്‍ജറി വിഭാഗമില്ലാത്തതിനാല്‍ ജനറല്‍ സര്‍ജറിയിലാണു കാന്‍സര്‍ രോഗികളെയും ശസ്ത്രക്രിയക്കു വിധേയമാക്കുന്നത്. കൃത്രിമ അവയവങ്ങള്‍ നിര്‍മിക്കേണ്ടി വരുമ്പോഴാണ് പ്ലാസ്റ്റിക് സര്‍ജറിയുടെ സേവനം ജനറള്‍ സര്‍ജറി ആവശ്യപ്പെടുന്നത്. അസ്ഥിക്കു കാന്‍സര്‍ ബാധിച്ചവര്‍ അസ്ഥിരോഗ വിഭാഗത്തില്‍ മാത്രം ചികില്‍സ ലഭിച്ചാല്‍ മാത്രം മതി. എന്നാല്‍ രക്തം, അമാശയം, മലദ്വാരം, തൈയ്‌റോഡ്, വായ് എന്നിവിടങ്ങളില്‍ കാന്‍സര്‍ ബാധിച്ച് ചികില്‍സ തേടിയെത്തുന്നവരാണ് കൂടുതല്‍ പേരും. ജനറല്‍ സര്‍ജറി മേധാവി ഡോ. അനില്‍കുമാറും, യൂനിറ്റ് ചീഫ് ഡോ. കൈലാസ് നാഥനുമാണ് ഇപ്പോള്‍ കാന്‍സര്‍ ശസ്ത്രക്രിയ നടത്തുന്നത്. ഒരു വര്‍ഷം ജനറല്‍ സര്‍ജറി വിഭാഗത്തിലെ ഈ രണ്ട് യൂനിറ്റുകളില്‍ മാത്രം 100 ല്‍ അധികം മേജര്‍ ശസ്ത്രക്രിയകള്‍ നടക്കുന്നുണ്ട്. അവയവ പുനര്‍ നിര്‍മാണം നടത്തി ശസ്ത്രക്രിയകള്‍ നടത്തുന്നത് 30നും 40നും  ഇടയ്ക്കാണ്. എന്നാല്‍ കാന്‍സര്‍ രോഗികള്‍ക്കായി മാത്രം ശസ്ത്രക്രിയ നടത്തുവാന്‍ പറ്റുന്ന തരത്തിലുള്ള സംവിധാനങ്ങളും സൗകര്യങ്ങളും തയ്യാറാക്കി തരുന്നതില്‍ കോട്ടയം മെഡിക്കല്‍ കോളജിന് അര്‍ഹമായ പരിഗണന സര്‍ക്കാര്‍ തലത്തില്‍ ലഭിക്കേണ്ടതുണ്ട്. അത്യാധുനിക ചികില്‍സാ സംവിധാനങ്ങള്‍ സജ്ജമാക്കിയാല്‍ ഇപ്പോള്‍ നടത്തിയിട്ടുള്ള ശസ്ത്രക്രിയയുടെ ഇരട്ടിയിലധികം രോഗികളെ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് പ്ലാസ്റ്റിക് സര്‍ജറി മേധാവി ഡോ. ലക്ഷ്മി പറഞ്ഞു.
Next Story

RELATED STORIES

Share it