കാന്തപുരത്തെ പോലുള്ളവരെ സംരക്ഷിക്കും: കോടിയേരി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ സഹായിച്ച കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാരെ പോലുളളവരെ സംരക്ഷിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
എല്‍ഡിഎഫിനെ സഹായിച്ചവരെ ശക്തമായി നേരിടുമെന്നാണ് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഭീഷണിപ്പെടുത്തുന്നത്. തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് മുസ്‌ലിം ലീഗിന്റെ അടിത്തറ ഇളകി. എല്ലാ സമുദായത്തിലുംപെട്ട മതനിരപേക്ഷ ചിന്താഗതിക്കാര്‍ എല്‍ഡിഎഫിനൊപ്പമാണ് നിന്നത്. മുസ്‌ലിം വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും എല്‍ഡിഎഫിനൊപ്പം നിന്നു. ജില്ലയില്‍ യുഡിഎഫിന് 50 ശതമാനം വോട്ടില്ലാതായി. തിരഞ്ഞെടുപ്പിനുശേഷം സിപിഎമ്മിനെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. രണ്ട് സിപിഎം പ്രവര്‍ത്തകരെ ബിജെപിക്കാര്‍ കൊലപ്പെടുത്തി. ഒരാളെ മുസ്‌ലിം ലീഗുകാരും കൊലപ്പെടുത്തി.
ബിജെപിയെ ഒറ്റപ്പെടുത്താന്‍ വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ പ്രവര്‍ത്തനം നടത്തണം. ബിജെപിക്ക് സീറ്റ് കിട്ടില്ലെന്നു പറഞ്ഞ ആന്റണി പിന്നീട് മാര്‍ക്‌സിസ്റ്റ് അതിക്രമം നടക്കുന്നുവെന്നും പറയുന്നു. മോദിയും അത്തരത്തില്‍തന്നെ പ്രസംഗിച്ചു. കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാട് ആരാണ് സ്വീകരിക്കുന്നതെന്ന കാര്യത്തില്‍ മല്‍സരമായിരുന്നു. സംഘര്‍ഷവും അക്രമവും നടക്കുന്നുവെന്നു കാണിക്കാന്‍ ആര്‍എസ്എസും യുഡിഎഫും ശ്രമിക്കുന്നു. സിപിഎം പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും അക്രമം ഉണ്ടാകാന്‍ പാടില്ലെന്നും സംസ്ഥാന സമിതി തീരുമാനങ്ങള്‍ വിശദീകരിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.
Next Story

RELATED STORIES

Share it