കാംപസിനുള്ളില്‍ വീണ്ടും അപകടം; വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്

കൊല്ലം: ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജില്‍ വിദ്യാര്‍ഥിനിയെ ബൈക്കിടിച്ചു വീഴ്ത്തി. ശാസ്താംകോട്ട, കമ്പലടി പുത്തന്‍വീള വീട്ടില്‍ സിദ്ദീഖിന്റെ ഭാര്യ സൈന(20)ക്കാണു പരിക്കേറ്റത്. ഇന്നലെ വൈകീട്ട് 4.30ഓടെയാണു സംഭവം. കോളജ് വിട്ടപ്പോള്‍ രണ്ടാമത്തെ ഗേറ്റിനു സമീപമാണ് അപകടം നടന്നത്. രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിനിയാണ് സൈന.
സൈന നടന്നുവരവെ പിന്നാലെ ഓടിച്ചു വന്ന ബുള്ളറ്റ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലെ കല്ലില്‍ തലയിടിച്ചു വീണ വിദ്യാര്‍ഥിനിയെ ഉടന്‍ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും പിന്നീട് മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. സൈനയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
അതേസമയം, രണ്ടാംവര്‍ഷ ബിഎ ഹിന്ദി വിദ്യാര്‍ഥി ഹരികുമാറാണ് ബൈക്ക് ഓടിച്ചതെന്നു പോലിസിനു വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമില്ലെന്ന് പോലിസ് പറഞ്ഞു. സൈനയെ ഇടിച്ചശേഷം ബുള്ളറ്റ് അതിവേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നു. ശാസ്താംകോട്ട എഎസ്‌ഐ മോഹനന്‍ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായി സിഐ പ്രസാദ് പറഞ്ഞു.
അതേസമയം, കാംപസിലെ സെക്യൂരിറ്റി ഗേറ്റിനുള്ളില്‍ വാഹനങ്ങള്‍ക്കു പ്രവേശനമില്ലെന്നു കോളജ് പ്രിന്‍സിപ്പല്‍ ലതീഷ് പറഞ്ഞു. ആദ്യഗേറ്റിനും സെക്യൂരിറ്റി ഗേറ്റിനും ഇടയിലാണ് അപകടം നടന്നതെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.
Next Story

RELATED STORIES

Share it