കസ്റ്റഡി മരണം: അന്വേഷണം സിബിഐക്ക് വിടണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തിലെ യഥാര്‍ഥ പ്രതികളെ ദിവസങ്ങള്‍ക്കു ശേഷവും അറസ്റ്റ് ചെയ്യാനാവാതെ  പ്രത്യേക അന്വേഷണസംഘം ഇരുട്ടില്‍ തപ്പുന്ന സാഹചര്യത്തില്‍ അന്വേഷണം എത്രയും വേഗം സിബിഐക്ക് കൈമാറണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് ഉത്തരവ് നല്‍കി.
ശ്രീജിത്തിന്റെ ആശ്രിതര്‍ക്ക് പത്തു ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. തുക കുറ്റക്കാരെന്നു കണ്ടെത്തുന്ന ഉദ്യോഗസ്ഥരില്‍ നിന്നു സര്‍ക്കാരിന് ഈടാക്കാമെന്നും കമ്മീഷന്‍ പറഞ്ഞു. ശ്രീജിത്തിന്റെ ഭാര്യക്ക് എത്രയും വേഗം സര്‍ക്കാര്‍ജോലി നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഭാര്യയും മൂന്നു വയസ്സുള്ള പെണ്‍കുട്ടിയും വൃദ്ധമാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിനു നഷ്ടമായത് ഏക അത്താണിയാണ്. ശ്രീജിത്തിനെ കസ്റ്റഡിയില്‍ മര്‍ദിച്ചു കൊലപ്പെടുത്തിയ പോലിസ് ഉദ്യോഗസ്ഥരെ ഉടനെ സസ്‌പെന്റ് ചെയ്യണം. തുടര്‍ന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി വിശദമായ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു നീക്കം ചെയ്യണമെന്നും കമ്മീഷന്‍ അവശ്യപ്പെട്ടു.
ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്. ശ്രീജിത്തിനു മര്‍ദനമേറ്റത് ആത്മഹത്യ ചെയ്ത വാസുദേവന്റെ വീട്ടില്‍ നടന്ന അടിപിടിക്കിടയിലാണെന്ന ആലുവ റൂറല്‍ എസ്പിയുടെ പ്രസ്താവന ദുരൂഹമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. അന്വേഷണത്തിനു മുമ്പ് എസ്പി തലത്തിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഇത്തരമൊരു നിഗമനത്തില്‍ എത്തിയത് എങ്ങനെയാണെന്ന് കമ്മീഷന്‍ ചോദിച്ചു. എസ്പിയുടെ അറിവോടെയാണ് അദ്ദേഹത്തിന്റെ ടാസ്‌ക്‌ഫോഴ്‌സിലെ ഉദ്യോഗസ്ഥര്‍ ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതെന്ന് കമ്മീഷന്‍ വിലയിരുത്തി.
വാസുദേവന്റെ മകന്‍ നല്‍കിയ മൊഴിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ പേര് ഉണ്ടായിരുന്നില്ലെന്ന് വരാപ്പുഴ പോലിസ് സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ കംപ്യൂട്ടറില്‍ കണ്ടെത്തിയ പ്രഥമ വിവര സ്റ്റേറ്റ്‌മെന്റില്‍ കണ്ടെത്തിയതായി കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് പറഞ്ഞു. ശ്രീജിത്തിന്റെ ഭാര്യ തനിക്ക് നല്‍കിയ മൊഴിയില്‍ വാസുദേവന്റെ കുടുംബവുമായി ശ്രീജിത്തിനു നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്ന് പറയുന്നു. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട മറ്റു പല രേഖകളും സ്റ്റേഷനില്‍ തനിക്ക് ലഭ്യമായില്ലെന്നും അത് അന്വേഷണ ഉദ്യോഗസ്ഥന്‍ പിടിച്ചെടുത്തതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞതായും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.
അറസ്റ്റ് സംബന്ധിച്ച് സുപ്രിംകോടതി നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളൊന്നും ശ്രീജിത്തിന്റെ കേസില്‍ പാലിച്ചിട്ടില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയ്ക്കു ശേഷം ശ്രീജിത്തിനെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാതെ പോലിസ് സ്റ്റേഷനില്‍ കൊണ്ടുപോയത് ദുരൂഹമാണ്. ഇതു സംബന്ധിച്ച് പോലിസ് പറയുന്ന കാരണങ്ങള്‍ മുഖവിലയ്‌ക്കെടുക്കാനാവില്ല. പ്രത്യേക അന്വേഷണസംഘം ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ശ്രമിക്കുകയാണോ എന്നു കമ്മീഷന്‍ സംശയം പ്രകടിപ്പിച്ചു.
ശ്രീജിത്തിന്റേത് കൊലപാതകമാണെന്ന് സമ്മതിക്കുന്ന അന്വേഷണസംഘം യഥാര്‍ഥ കുറ്റവാളികളെ എത്രയും വേഗം പുറത്തുകൊണ്ടുവന്നില്ലെങ്കില്‍ അവര്‍ തെളിവുകള്‍ നിഷ്പ്രയാസം നശിപ്പിക്കും. പ്രത്യേക അന്വേഷണസംഘം പൂര്‍ണ പരാജയമാണെന്ന് തെളിയിച്ചുകഴിഞ്ഞു. ഏതാനും പോലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തതുകൊണ്ട് ആരും സായൂജ്യമടയില്ലെന്നും ഉത്തരവില്‍ പറയുന്നു.
Next Story

RELATED STORIES

Share it