kozhikode local

കശ്മീരില്‍ കൊല്ലപ്പെട്ട ജവാന്റെ മൃതദേഹം ഇന്നെത്തും

കോഴിക്കോട്: ജമ്മുകശ്മീരില്‍ കഴിഞ്ഞ ദിവസം തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ കൊയിലാണ്ടി ചെങ്ങോട്ടുകാവ് സ്വദേശി ചേലിയ അടിയള്ളൂര്‍ മീത്തല്‍ കുഞ്ഞിരാമന്‍-ശോഭന ദമ്പതികളുടെ മകന്‍ സുബിനേഷിന്റെ മൃതദേഹം ഇന്ന് രാവിലെ 6.30ഓടെ കോരപ്പുഴ പാലം പരിസരത്തെത്തും. അവിടെ നിന്ന് സൈനിക വാഹനത്തില്‍ മൃതദേഹം സ്വീകരിച്ച് ജന്‍മനാടായ ചെങ്ങോട്ടുകാവിലേക്ക് വിലാപയാത്രയായി കൊണ്ടുപോവും. വീടിനു സമീപത്തുള്ള ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം രാവിലെ 10 മണിക്ക് സൈനിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.
ഇന്ന് രാത്രി 9.15ന് നെടുമ്പാശ്ശേരി വിമാനത്തിലെത്തുന്ന മൃതദേഹം നാവികസേനയുടെ ആംബുലന്‍സിലാണ് കോഴിക്കോട്ടേക്ക് കൊണ്ടുവരിക.
കശ്മീരിലെ രജൗറി ജില്ലയിലെ നൗഷാര മേഖലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിലാണ് സുബിനേഷ് കൊല്ലപ്പെട്ടത്. അതിര്‍ത്തിയില്‍ പട്രോളിങ് നടത്തുകയായിരുന്ന സൈനികര്‍ക്കുനേരെ തീവ്രവാദികള്‍ നിറയൊഴിക്കുകയായിരുന്നു. 2008 മാര്‍ച്ചില്‍ സൈനികസേവനം ആരംഭിച്ച സുബിനേഷ് ആറു മാസം മുമ്പാണ് അവധിക്ക് നാട്ടില്‍ വന്ന് കശ്മീരിലേക്ക് മടങ്ങിയത്. ഡിസംബര്‍ 20ന് നടക്കാനിരുന്ന വിവാഹത്തിനായി 15ന് നാട്ടിലേക്ക് തിരിക്കാനിരിക്കെയാണ് മരണം.
Next Story

RELATED STORIES

Share it