Flash News

കശ്മീരിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരേ വധഭീഷണി; ശുജാഅത്തിന്റെ ഗതി വരുമെന്ന് ബിജെപി എംഎല്‍എ

ശ്രീനഗര്‍: കശ്മീരിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ വധഭീഷണിയുമായി ബിജെപി എംഎല്‍എ. കഠ്‌വ സംഭവം മാന്യമായി റിപോര്‍ട്ട് ചെയ്തില്ലെങ്കില്‍ കശ്മീരില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്റെ സ്ഥിതി മറ്റുള്ളവര്‍ക്കും ഉണ്ടാവുമെന്നാണ് ബിജെപി നേതാവും എംഎല്‍എയുമായ ചൗധരി ലാല്‍സിങ്് ഭീഷണിപ്പെടുത്തിയത്. ജമ്മുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ചൗധരി ലാല്‍ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയത്. കഠ്‌വയില്‍ ക്ഷേത്രത്തിനുള്ളില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് പിന്തുണ നല്‍കിയതിനെ തുടര്‍ന്ന് ഇയാളെ മന്ത്രിസഭയില്‍നിന്നു പുറത്താക്കിയിരുന്നു.
കഠ്‌വ സംഭവത്തില്‍ മാധ്യമങ്ങള്‍ തെറ്റായ രീതിയിലാണ് വാര്‍ത്തകള്‍ കൈകാര്യം ചെയ്തതെന്ന് ചൗധരി ആരോപിച്ചു. കഠ്‌വ കേസില്‍ സത്യത്തിനു നിരക്കാത്തത് എഴുതിയാല്‍ ബുഖാരിയുടെ ഗതി വരുമെന്നായിരുന്നു ഭീഷണി. മാധ്യമങ്ങള്‍ എന്തൊക്കെയാണ് കഠ്‌വ സംഭവത്തില്‍ എഴുതിപ്പിടിപ്പിച്ചത്. ഇതൊക്കെ വസ്തുതയ്ക്ക് നിരക്കാത്തതാണെന്ന് എംഎല്‍എ പറഞ്ഞു.
എങ്ങനെയാണ് മാധ്യമപ്രവര്‍ത്തനം ചെയ്യേണ്ടതെന്നും എങ്ങനെയാണ് ജീവിക്കേണ്ടതെന്നും കശ്മീരിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് താന്‍ പറഞ്ഞുകൊടുക്കാം. നിങ്ങളിലാരെങ്കിലും ബശ്ശാറത്തിനെ പോലെ ജീവിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. മാധ്യമപ്രവര്‍ത്തനത്തിന് പരിധികള്‍ നിശ്ചയിക്കണമെന്നും അങ്ങനെ നിങ്ങളുടെ സാഹോദര്യം സംരക്ഷിക്കാമെന്നും ചൗധരി ലാല്‍ പറഞ്ഞു.റൈസിങ് കശ്മീര്‍ പത്രത്തിന്റെ എഡിറ്ററായിരുന്ന ശുജാഅത്ത് ബുഖാരിയെ ജൂണ്‍ 14നാണ് വെടിവച്ചുകൊന്നത്. ബിജെപി-പിഡിപി മന്ത്രിസഭയിലെ അംഗമായിരുന്ന ബശ്ശാറത്ത് ബുഖാരിയുടെ സഹോദരനാണ് ശുജാഅത്ത്.
അതേസമയം, പ്രസ്താവനയ്‌ക്കെതിരേ വന്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ശുജാഅത്ത് ബുഖാരിയുടെ കൊലപാതകത്തെ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താനുള്ള ഉപകരണമായി ഗുണ്ടകള്‍ ഉപയോഗിക്കുകയാണെന്ന് ഉമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു. അതേ സമയം എംഎല്‍എയുടെ വധഭീഷണിയെ എഡിറ്റേഴ്‌സ ഗില്‍ഡ് അപലപിച്ചു
Next Story

RELATED STORIES

Share it