കവ്വായിയില്‍ വ്യാപക അക്രമം; വാഹനങ്ങളും വീടുകളും തകര്‍ത്തു
BY kasim kzm29 Dec 2017 3:44 AM GMT
kasim kzm29 Dec 2017 3:44 AM GMT
പയ്യന്നൂര്‍: കൊടിരമരം സ്ഥാപിച്ചതിനെചൊല്ലിയുള്ള വാക്കേറ്റത്തെ തുടര്‍ന്ന് കവ്വായിയില്‍ ബോംബേറും അക്രമവും. എട്ടു വീടുകളും 12 വാഹനങ്ങളും ലീഗ് ഓഫിസുകളും അടിച്ചുതകര്‍ത്തു. അക്രമത്തില്‍ പരിക്കേറ്റ യൂത്ത്ലീഗ് പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി ഫായിസ് കവ്വായി, നഫീസുദ്ദീന്‍, വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ യുവാവ് എന്നിവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലും ഡിവൈഎഫ്ഐ പയ്യന്നൂര്‍ ബ്ലോക്ക് കമ്മറ്റിയംഗം പെരളം കൊഴുമ്മലിലെ ജി ലിജിത്തിനെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടു ദിവസം മുമ്പ് കവ്വായി വാടിപ്പുറത്ത് ലീഗ് കൊടിമരത്തിന് സമീപം സിപിഎം കൊടിമരം സ്ഥാപിച്ചിരുന്നു. ഇതേ ചൊല്ലി വാക്കേറ്റമുണ്ടായപ്പോള്‍ രണ്ടു കൊടിമരങ്ങളും നീക്കം ചെയ്യാന്‍ ഇരുകൂട്ടരോടും പോലിസ് ആവശ്യപ്പെട്ടിരുന്നു. നിര്‍ദേശം നടപ്പാക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് പയ്യന്നൂര്‍ എസ്ഐ കെ പി ഷൈനിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം കൊടിമരങ്ങള്‍ നീക്കം ചെയ്തു. ഇതേചൊല്ലി വീണ്ടും വാക്കേറ്റം തുടങ്ങിയപ്പോള്‍ മുസ്ലിം ലീഗ്-സിപിഎം നേതൃത്വവുമായി പോലിസ് സംസാരിച്ച് രമ്യതയിലെത്തിയതാണ്. എന്നാല്‍, കവ്വായി പാലത്തിന് സമീപം ഒത്തുകൂടിയ ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ഡിവൈഎഫ്ഐ നേതാവ് ലിജിത്തിന് മര്‍ദ്ദനമേറ്റതാണ് പ്രശ്നങ്ങള്‍ നിയന്ത്രണാതീതമാക്കിയത്. വിവരമറിഞ്ഞ് പാലത്തിന് ഇരുവശങ്ങളിലുമായി ഇരുപാര്‍ട്ടിക്കാരും സംഘടിച്ച് പോര്‍വിളി മുഴക്കുകയും ഉപരോധം സൃഷ്ടിക്കുകയും ചെയ്തു. ഇതിനിടയിലാണ് രാത്രി 10ഓടെ രണ്ടു തവണ ബോംബേറുണ്ടായത്. സ്ഫോടനത്തോടെ ലീഗ് പ്രവര്‍ത്തകര്‍ ചിതറിയോടിയശേഷമാണ് വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ വ്യാപക അക്രമമുണ്ടായത്. കവ്വായിയിലെ എ പി രുഖ്നുദ്ദീന്, സി എം വി റഷീദ്, എ പി അബ്ദുസ്സലാം, പടിഞ്ഞാറെപുരയില് ഹവ്വാഉമ്മ, വാടിപ്പുറത്തെ അഫ്സല് കാട്ടൂര്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ആക്രമമമുണ്ടായത്. ഇതിനു പുറമെ ഹവ്വാ ഉമ്മയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കെ അബ്ദുല്‍ ഗഫൂറിന്റെ ഇന്നോവ കാര്‍, കവ്വായി യൂത്ത് സെന്ററിന്റെ ജീപ്പ്, സമീപത്തുണ്ടായിരുന്ന സ്കൂട്ടര്‍ ബൈക്ക് എന്നിവയും അടിച്ചു തകര്‍ത്തു. ഇതിനിടെ ഫായിസ് കവ്വായിയുടെ കൈകാലുകള്‍ അടിച്ചു തകര്‍ത്തു. ബോംബേറിലാണ് ഫായിസിന് പരിക്കേറ്റതെന്ന് ലീഗ് നേതൃത്വം ആരോപിച്ചു. ഗുരുതരമായി പരിക്കേറ്റ ഫായിസ് മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇതിന് ശേഷമാണ് മുസ്്ലിംലീഗിന്റെ പെരുമ്പ ബൈപാസ് ജങ്ഷനിലെ ഓഫിസിനും തായിനേരി ലീഗ് ഓഫിസിനും നേരെ ആക്രമണമുണ്ടായത്. പെരുമ്പയിലെ ലീഗ് ഓഫിസിലെ കസേരകളും അലമാരകളും ടിവിയും ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും ജനലുകളും പൂര്‍ണമായും അടിച്ചുതകര്‍ത്തു. ജില്ലാ പോലീസ് മേധാവി ജി ശിവവിക്രം, തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാല്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT