Religion

കളങ്കമേശാത്ത യൗവനം

കളങ്കമേശാത്ത യൗവനം
X


പ്രവാചക ജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങളെ കോര്‍ത്തിണക്കി എഴുതപ്പെട്ട പരമ്പര
അഞ്ചാം ഭാഗം

ഇംതിഹാന്‍ ഒ അബ്ദുല്ല

ഗോത്രയുദ്ധങ്ങള്‍  മരുഭൂജീവിതത്തിന്റെ കൂടപിറപ്പാണ്. യുദ്ധത്തിനുളള കാരണം ന്യായമോ അന്യായമോ എന്തുമായിക്കൊളളട്ടെ പൂര്‍വ്വികര്‍ തുടങ്ങി വെച്ച യുദ്ധം തലമുറകള്‍ ഏറ്റെടുത്തു നടത്തും. പലപ്പോഴും യുദ്ധം ആരംഭിക്കാനുണ്ടായ കാരണമെന്തായിരുന്നുവെന്നു പോലും പിന്‍തലമുറകള്‍ വിസ്മരിക്കപ്പെട്ടു പോെയന്നിരിക്കും. എന്നാലും ഗോത്രഭിമാനം നിലനിര്‍ത്തുന്നതിനു വേണ്ടി  യുദ്ധം തുടരും. ഇരുന്നൂറു വര്‍ഷം വരെ ഇത്തരത്തില്‍ നീണ്ടു നിന്ന യുദ്ധങ്ങളുണ്ടായിരുന്നു.
ഹജ്ജിനും ഉംറക്കും ആവശ്യമായ സമാധാന അന്തരീക്ഷം  ഉറപ്പാക്കുന്നതിനു വേണ്ടി ദൈവിക കല്‍പന പ്രകാരം  പ്രവാചകന്‍ ഇബ്രാഹീമിന്റെ കാലം മുതല്‍ക്കേ യുദ്ധം വിലക്കപ്പെട്ട വിശുദ്ധമാസങ്ങളായി നിശ്ചയിക്കപ്പെട്ടിരുന്ന നാലുമാസങ്ങളില്‍  മാത്രമായിരുന്നു സമാധാനം കളിയാടിയിരുന്നത്. എന്നാല്‍ ചില വര്‍ഷങ്ങളില്‍ വിശുദ്ധ മാസങ്ങളുടെ പവിത്രതയും ഹനിക്കപ്പെടുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാവാറുണ്ടായിരുന്നു.
അബൂത്വാലിബിന്റെ സംരക്ഷണത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന  മുഹമ്മദും തന്റെ ചെറുപ്പകാലത്തു തന്നെ പിതൃവ്യന്‍മാരോടൊപ്പം യുദ്ധത്തില്‍ പങ്കാളിയായി. ഫിജാര്‍ യുദ്ധം എന്നറിയപ്പെട്ട ഈ യുദ്ധം ആരംഭിക്കുമ്പോള്‍ മുഹമ്മദിന്റെ വയസ്സ് പതിനഞ്ച് ആയിരുന്നു. ഈ യുദ്ധ പരമ്പര നാലു വര്‍ഷം നീണ്ടു നിന്നു. വര്‍ഷത്തില്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ യുദ്ധം നടന്നിരുന്നത് എന്നിരുന്നാലും അന്തരീക്ഷം സംഘര്‍ഷഭരിതമായിരുന്നു.
യുദ്ധതന്ത്രങ്ങള്‍ പരിചയപ്പെടാനും ബാലാരിഷ്ടതകള്‍ കളഞ്ഞ് ധീരനും ശക്തനുമായ യുവാവായി വളരുവാനും ഈ യുദ്ധാനുഭവങ്ങള്‍ മുഹമ്മദിന് ഉപകരിച്ചു. ന്യായാന്യായ പരിഗണനകളില്ലാതെ കൈക്കരുത്തും സംഘബലവും മാത്രം കാര്യങ്ങള്‍ തീരുമാനിക്കുന്ന സ്ഥിതിവിശേഷം അറേബ്യന്‍ സാമൂഹിക ജീവിതം ദുസ്സഹമാക്കിയിരുന്നു. ദുര്‍ബലരുടെയും സ്ത്രീകളുടേയും കാര്യമായിരുന്നു കൂടുതല്‍ കഷ്ടം.
ജോലി ചെയ്ത ഇനത്തിലോ വസ്തുക്കള്‍ വില്‍പന നടത്തിയ ഇനത്തിലോ പ്രമാണിമാരില്‍ നിന്നും കിട്ടാനുളള തുക പോലും യഥാവിധി ആ പാവങ്ങള്‍ക്ക് ലഭിക്കാറുണ്ടായിരുന്നില്ല. കൂട്ടംതെറ്റിപ്പോയ ഒട്ടകത്തിന്റെ പേരിലോ മദ്യലഹരിയില്‍ ഉടലെടുക്കുന്ന വാക്കുതര്‍ക്കങ്ങളില്‍ നിന്നോ ഉടലെടുക്കുന്ന നിസ്സാര പ്രശ്‌നങ്ങള്‍ നീറിപുകഞ്ഞ് വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന യുദ്ധങ്ങളിലേക്ക് വളരുന്നതും സാമൂഹികജീവിതം കലുഷിതമാക്കി. ഫിജാര്‍ യുദ്ധം ഈ സാഹചര്യത്തിനൊരറുതി വരുത്തണമെന്ന ചിന്ത ഖുറൈശികളിലുണ്ടാക്കി.
മക്കയില്‍ വെച്ച്, മക്കാനിവാസികളോ അല്ലാത്തവരോ ആയ ഏതെങ്കിലും വ്യക്തി അന്യായമായ മര്‍ദ്ദനത്തിനിരയായാല്‍ അയാളുടെ അവകാശം തിരികെ ലഭിക്കുന്നത് വരെ അയാളുടെ കൂടെ നിന്ന് സമരം ചെയ്യണമെന്ന് വിവിധ ഖുറൈശീ ഗോത്രങ്ങള്‍ തമ്മില്‍ കരാര്‍ ചെയ്തു. ഹില്‍ഫുല്‍ ഫുളൂല്‍ എന്നറിയപ്പെട്ട ഈ കരാറില്‍ ഒപ്പുവെച്ചിരുന്നത് മുഹമ്മദിന്റെ സ്വന്തം കുടുംബമായ ബനൂഹാശിമിന് പുറമെ ബനൂമുത്വലിബ്,ബനൂ അസദ്,ബനൂസുഹ്‌റ,ബനൂതൈം എന്നിവരായിരുന്നു. തമീം വംശജനായ അബ്ദുല്ലാഹിബ്‌നുജദ്ആന്റെ വസതിയില്‍ വെച്ച് നടന്ന ഉടമ്പടി വേളയില്‍ അബൂത്വാലിബിനും അബ്ബാസിനുമൊപ്പം ഇരുപതുകാരനായ മുഹമ്മദും പങ്കെടുത്തിരുന്നു. (അനീതിക്കെതിരെ അശരണരോടൊപ്പം പൊരുതാന്‍ ചെറുപ്പത്തില്‍ ലഭിച്ച ഈ അവസരത്തെ പ്രവാചകന്‍ പില്‍ക്കാലത്ത് അഭിമാനപൂര്‍വ്വം അനുസ്മരിക്കുകയും മേലിലും അത്തരം കരാറുകള്‍ക്ക് താന്‍ ഒരുക്കമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു)
മുഹമ്മദിനോട് അതിയായ വാല്‍സല്യമുണ്ടായിരുന്നുവെങ്കിലും വലിയ കുടുംബ ബാധ്യതയുണ്ടായിരുന്നു അബൂത്വാലിബിന്. അതിനാല്‍ ചെറു പ്രായത്തിലേ സ്വന്തമായി എന്തെങ്കിലും ജോലി ചെയ്യാന്‍ മുഹമ്മദ് നിര്‍ബന്ധിതനായി. ഇടയവൃത്തിയും കച്ചവടവുമായിരുന്നു അക്കാലത്തെ പ്രധാന തൊഴിലുകള്‍. ചെറുപ്പമായിരുന്നതിനാല്‍ കച്ചവടം സാധ്യമായിരുന്നില്ല. അതിനാല്‍ സ്വകുടുംബത്തിന്റെയും മറ്റുളളവരുടേയും ആടുകളെ ഏറ്റെടുത്ത് പരിപാലിക്കുന്ന ജോലിയില്‍ മുഹമ്മദ് ഏര്‍പ്പെട്ടു. ഇടയവൃത്തി  വരുമാനത്തോടൊപ്പം നാഗരികജീവിതത്തിന്റെ അരുതായ്മകളില്‍ നിന്നും ആ ചെറുപ്പക്കാരനെ തടഞ്ഞു. സമപ്രായക്കാരായ യുവാക്കള്‍ മദ്യത്തിലും മദിരാശിയിലും അഭിരമിച്ചപ്പോള്‍ മുഹമ്മദ് മരുഭൂമിയുടെ സ്വഛതയും നൈര്‍മല്ല്യവും നുകര്‍ന്നു കൊണ്ട് അല്ലാഹുവിന്റെ സൃഷ്ടി വിസ്മയങ്ങളെക്കുറിച്ച് ചിന്താനിരതനായി അവനിലേക്ക് അടുക്കുകയായിരുന്നു.
പില്‍ക്കാലത്ത് സത്യമാര്‍ഗമറിയാതെ നട്ടംതിരിയുന്ന മാനവ കുലത്തെ എല്ലാവിധ മായാവലയങ്ങളില്‍ നിന്നും രക്ഷപ്പെടുത്തി അവരുടെ യഥാര്‍ത്ഥ യജമാനന്റെ മാര്‍ഗത്തിലേക്ക് നയിക്കാന്‍ വേണ്ട പരിശീലനവും ക്ഷമയും പാകതയും ലഭിക്കാനായി തന്റെ പ്രവാചകന് വിധാതാവ് നിശ്ചയിച്ചു നല്‍കിയതായിരുന്നുവോ അഅജപാലനം ആവോ!
യുവത്വത്തിലേക്ക് കാലൂന്നിയതോടെ മുഹമ്മദിന് ജീവിതം സ്വന്തമായി കെട്ടിപ്പടുക്കേണ്ടിയിരിക്കുന്നു. ഉമ്മു അയ്മന്‍ എന്ന അടിമസ്ത്രീയും ഒരു പെണ്ണൊട്ടകവും ഏതാനും ആടുകളും മാത്രമായിരുന്നു അകാലത്തില്‍ വിധി അപഹരിച്ച പിതാവില്‍ നിന്നും മുഹമ്മദിന് അനന്തരസ്വത്തായി ലഭിച്ചിരുന്നത്. ഇടയവൃത്തിയേക്കാള്‍ ആദായകരമായ ഒരു തൊഴില്‍ ഈ ഘട്ടത്തില്‍ അനിവാര്യമായിരുന്നു. കച്ചവടത്തിന് സ്വന്തമായി മൂലധനമിറക്കാന്‍ അദ്ദേഹത്തിന്റെ പക്കല്‍ ഒന്നും ഉണ്ടായിരുന്നില്ല. പിന്നെയുണ്ടായിരുന്ന മാര്‍ഗം സമ്പന്നരായ ആളുകളില്‍ നിന്ന് മൂലധനം സ്വീകരിച്ച് പങ്കാളിത്ത വ്യവസ്ഥയില്‍ കച്ചവടം ചെയ്യുക എന്നതായിരുന്നു. സ്വാര്‍ത്ഥലാഭത്തിന് വേണ്ടി കളവും ചതിയും വഞ്ചനയും നിര്‍ലോഭം  പ്രയോഗിക്കാന്‍ യാതൊരു മടിയും കാണിക്കാത്ത സമൂഹത്തില്‍ കളിയായി പോലും കളവ് പറയാത്ത മുഹമ്മദിനെ അല്‍ അമീ(വിശ്വസ്ത)നായി അതിനകം മക്കാനിവാസികള്‍ അംഗീകരിച്ചിരുന്നു. ബഹുമാനാദരവുകള്‍ പിടിച്ചു പറ്റിയ വിശ്വസ്തതയോടൈാപ്പം ആ യുവാവ് പ്രകടിപ്പിച്ചിരുന്ന പ്രായത്തില്‍ കവിഞ്ഞ പക്വതയും തന്റേടവും ബുദ്ധികൂര്‍മ്മതയും പങ്കാളിത്ത കച്ചവടത്തില്‍ മുഹമ്മദിന്റെ താരമൂല്യമുയര്‍ത്തി.
Next Story

RELATED STORIES

Share it