കലോല്‍സവങ്ങളില്‍ വ്യാപക ക്രമക്കേടെന്ന് ഓഡിറ്റ് റിപോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോല്‍സവങ്ങളുടെ നടത്തിപ്പില്‍ വ്യാപകമായ സാമ്പത്തികക്രമക്കേടെന്ന് ഓഡിറ്റ് റിപോര്‍ട്ട്. മാനുവലിലെ ചട്ടങ്ങള്‍ ലംഘിച്ചാണ് കഴിഞ്ഞ പല വര്‍ഷങ്ങളായി കലോല്‍സവങ്ങള്‍ നടന്നതെന്നു വിദ്യാഭ്യാസവകുപ്പിന്റെ ഓഡിറ്റ് റിപോര്‍ട്ട് വ്യക്തമാക്കുന്നു.
2011, 2012, 2013 വര്‍ഷങ്ങളില്‍ നടന്ന കലോല്‍സവത്തിന്റെ ഓഡിറ്റ് റിപോര്‍ട്ടുകളാണു പുറത്തുവന്നിരിക്കുന്നത്. ഭക്ഷണം, സ്‌റ്റേജ്, വെളിച്ചം ഗതാഗതം തുടങ്ങി ഒട്ടുമിക്ക വകുപ്പുകളും ഫണ്ട് വിനിയോഗിച്ചതില്‍ വ്യാപക ക്രമക്കേടുണ്ടെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. അനുവദിച്ചതിലധികം തുകയാണു പല കാര്യങ്ങള്‍ക്കുമായി ചെലവഴിച്ചിരിക്കുന്നത്. പലതിനും കൃത്യമായ ബില്ലോ വൗച്ചറോ ഇല്ല. വരവുചെലവു കണക്കുകള്‍ ഫിനാന്‍സ് കമ്മിറ്റി നിര്‍ദേശിക്കുന്ന ചാര്‍ട്ടഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്യണമെന്നും ഇതു സംഘാടകസമിതി അംഗീകരിക്കണമെന്നും വിദ്യാഭ്യാസവകുപ്പിന്റെ കലോല്‍സവ മാനുവലില്‍ കര്‍ശന നിര്‍ദേശമുള്ളപ്പോഴാണ് ഈ അവസ്ഥ.
കലോല്‍സവവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരിതര ഏജന്‍സികളെ തിരഞ്ഞെടുക്കുമ്പോള്‍ ടെന്‍ഡര്‍ വിളിക്കണമെന്നാണു നിയമം. എന്നാല്‍, ഇതും പാലിക്കപ്പെട്ടില്ല. എല്ലാ വര്‍ഷവും ഒരേ തരത്തിലുള്ള സാമ്പത്തികക്രമക്കേടുകളാണു നടന്നിരിക്കുന്നതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ നടക്കാന്‍ പോവുന്ന 56ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിലും ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കപ്പെടുമോയെന്ന് കണ്ടറിയേണ്ടതാണ്.
Next Story

RELATED STORIES

Share it