കര്‍ഷകസമരം: പച്ചക്കറിവില കുതിക്കുന്നു

ചണ്ഡീഗഡ്: കര്‍ഷകസമരം രണ്ടാംദിവസത്തിലേക്കു കടന്നതോടെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ പച്ചക്കറിവിലയില്‍ വന്‍ വര്‍ധന. പല സ്ഥലങ്ങളിലും കിലോയ്ക്ക് 10-20 രൂപയുടെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ചണ്ഡീഗഡില്‍ കിലോയ്ക്ക് 10-15 രൂപയുണ്ടായിരുന്ന തക്കാളിക്ക് 20-25 രൂപയായി. ഉരുളക്കിഴങ്ങ്, കാപ്‌സിക്കം, ചുരയ്ക്ക, വെള്ളരി തുടങ്ങിയവയുടെ വിലയും കൂടിയിട്ടുണ്ട്. സംസ്ഥാനത്തെ പച്ചക്കറിലഭ്യതയും കുറഞ്ഞു. ഇതോടെ വരുംദിവസങ്ങളില്‍ പച്ചക്കറിവില കുതിച്ചുയരാനും സാധ്യതയുണ്ട്.
പഞ്ചാബിലെ നാഭ, ലുധിയാന, മുക്തസര്‍, തരന്‍തരണ്‍, നംഗല്‍, ഫിറോസ്പൂര്‍ മേഖലകളില്‍ നഗരങ്ങളിലേക്കുള്ള പച്ചക്കറി, പാല്‍ വിതരണം കര്‍ഷകര്‍ തടയുന്നതായി റിപോര്‍ട്ടുകളുണ്ട്. ഫിറോസ്പൂരിലെ പച്ചക്കറി മാര്‍ക്കറ്റ് കര്‍ഷകര്‍ അടപ്പിച്ചു. ഭാരതീയ കിസാന്‍ യൂനിയനിലെ പ്രവര്‍ത്തകര്‍ ജോദ്പൂരില്‍ പാലുമായി പോവുകയായിരുന്ന വാഹനങ്ങള്‍ തടഞ്ഞത് വാഗ്വാദത്തിനിടയാക്കി. പാല്‍ വിപണനം തടസ്സപ്പെടുത്തരുതെന്ന ആവശ്യം കര്‍ഷകര്‍ തള്ളി. തുടര്‍ന്ന് പോലിസ് നാലുപേരെ കസ്റ്റഡിയിലെടുത്തത് പ്രതിഷേധത്തിനിടയാക്കി. മൊഹാലിയില്‍ കര്‍ഷകര്‍ വാഹനം നിര്‍ത്തി മാര്‍ക്കറ്റ് ഉപരോധിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികളോടുള്ള പ്രതിഷേധമാണു സമരമെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍സിങ് വിഷയത്തില്‍ പ്രതികരിച്ചത്. രാജ്യത്തെ കര്‍ഷകര്‍ പ്രതിസന്ധിയിലാണെന്നും കേന്ദ്രസര്‍ക്കാര്‍ അവര്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചാണ് ജൂണ്‍ 1 മുതല്‍ 10 വരെ രാജ്യവ്യാപകമായി കര്‍ഷകര്‍ സമരത്തിനിറങ്ങിയത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കുക, വിളകള്‍ക്ക് ചുരുങ്ങിയ താങ്ങുവില പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു സമരം.
പച്ചക്കറികള്‍ വിപണിയിലെത്തിക്കാതെയുള്ള സമരമാണു നടത്തുന്നത്. പലയിടങ്ങളിലും പാല്‍ റോഡിലൊഴുക്കിയും പച്ചക്കറികള്‍ റോഡില്‍ ഉപേക്ഷിച്ചുമാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്.




Next Story

RELATED STORIES

Share it