thrissur local

കര്‍ഷകര്‍ക്കു വേണ്ടി നിര്‍മിച്ച പാലം അഞ്ചുവര്‍ഷമായി ഉപയോഗശൂന്യം

മാള: ബണ്ട് റോഡ് നിര്‍മ്മിക്കാത്തതിനെത്തുടര്‍ന്ന് കര്‍ഷകര്‍ക്കായി അഞ്ച് വര്‍ഷം മുന്‍പ് നിര്‍മ്മാണം നടത്തിയ പാലം ഉപയോഗശൂന്യമായി കിടക്കുന്നു. പാലത്തിന്റെ നിര്‍മ്മാണം കഴിഞ്ഞ് അഞ്ചു വര്‍ഷമായിട്ടും കര്‍ഷകര്‍ക്കോ മറ്റോ ഉപയോഗിക്കാനാകാത്ത അവസ്ഥയാണ്. കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ് തുമ്പരശ്ശേരിയില്‍ നിന്നും അന്നമനട ഗ്രാമപഞ്ചായത്തിലെ 16ാം വാര്‍ഡ് കീഴഡൂര്‍ വരെയെത്തുന്ന ബണ്ടിലൂടെ റോഡ് നിര്‍മ്മാണം നടത്തിയാല്‍ മാത്രമാണ് പലം ഉപയോഗപ്രഥമാകൂ. പാലത്തിനോട് അനുബന്ധമായുള്ള ഭാഗത്തെ റോഡ് സംരക്ഷണ ഭിത്തി കെട്ടി ഉയര്‍ത്തി സഞ്ചാരയോഗ്യമാക്കാത്തതാണ് കാരണം. രണ്ട് കിലോമീറ്റര്‍ വരുന്ന ബണ്ടിലൂടെ സംരക്ഷണ ഭിത്തി കെട്ടി റോഡ് നിര്‍മ്മാണം നടത്തിയാല്‍ ഉണ്ടാകുന്ന ഗുണങ്ങളേറെയാണ്.
അന്നമനട പഞ്ചായത്തിലെ കീഴഡൂര്‍ ഭാഗത്ത് 50 മീറ്ററോളം ഭാഗത്ത് മാത്രമാണ് റോഡ് നിര്‍മ്മാണം കഴിഞ്ഞിട്ടുള്ളത്. ബാക്കി കുഴൂര്‍ പഞ്ചായത്തില്‍ വരുന്ന ഒന്നര കിലോമീറ്റര്‍ ഭാഗം സംരക്ഷണ ഭിത്തി കെട്ടി ഉയര്‍ത്തിയാല്‍ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഉപകാരമാകും. 2013 ലാണ് കെ എല്‍ ഡി സി കരിക്കാട്ടുചാലിലേക്കുള്ള എക്കാട്ടിത്തോട് വന്‍തോടിന് കുറുകെ പാലം പണിതത്. കര്‍ഷകര്‍ക്ക് വളവും മറ്റും പാടശേഖരത്തിലേക്ക് എത്തിക്കാനും തിരികെ നെല്ലും വൈക്കോലും കൊണ്ടുപോകാനുമായാണ് നബാര്‍ഡ് ഫണ്ടുപയോഗിച്ച് കെ എല്‍ ഡി സി പാലം നിര്‍മ്മിച്ചത്. കുറഞ്ഞത് ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ ബണ്ട് റോഡ് നിര്‍മ്മിച്ചാല്‍ മേലഡൂര്‍, അന്നമനട തുടങ്ങിയ പ്രദേശങ്ങളുമായി കുഴൂര്‍, തുമ്പരശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്കും തിരികേയും ഏറ്റവും എളുപ്പത്തില്‍ ബന്ധപ്പെടാം. വീതിയില്‍ റോഡായാല്‍ കുണ്ടൂര്‍, കണക്കന്‍കടവ്, പറവൂര്‍, പാറപ്പുറം തുടങ്ങിയ പ്രദേശങ്ങളും ചാലക്കുടി, ആതിരപ്പിള്ളി തുടങ്ങിയ പ്രദേശങ്ങളുമായുള്ള ദൂരം ഗണ്യമായി കുറയും.
പാലിശ്ശേരിയിലേയും പൂവ്വത്തുശ്ശേരിയിലേയും വിദ്യാലയങ്ങളിലേക്കും മേലഡൂര്‍ ഗവണ്‍മെന്റ് സമിതി ഹയര്‍ സെക്കന്റി സ്‌കൂളിലേക്കുമുള്ള ഒട്ടനവധി വിദ്യാര്‍ഥികള്‍ സൈക്കിളില്‍ പോകുന്ന വഴിയാണിത്. വളരെ സൂക്ഷിച്ച് പോയില്ലെങ്കില്‍ സൈക്കിളും കുട്ടികളും തോട്ടിലേക്ക് വീഴാവുന്ന സാഹചര്യമാണ്. വിദ്യാര്‍ഥികളെ കൂടാതെ കൂലിപ്പണിക്കാരും വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുമടക്കമുള്ളവരും സഞ്ചരിക്കുന്ന വഴിയാണ്. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാടശേഖരത്തിലൂടെ തച്ചുപറമ്പ് മേലാംതുരുത്ത് റോഡ് പണിതിട്ടുണ്ട്. ഇതിനിടയില്‍ ഉണ്ടായിരുന്ന തോടിന് കുറുകെയുണ്ടായിരുന്ന മരപ്പാലത്തിന് പകരം കോണ്‍ഗ്രീറ്റ് പാലം നിര്‍മ്മിച്ചത് മൂന്ന് വര്‍ഷം മുന്‍പാണ്. എക്കാട്ടിത്തോട് വന്‍തോട് പദ്ധതിയുടെ ഭാഗമായാണ് കോണ്‍ഗ്രീറ്റ് പാലം നിര്‍മ്മിച്ചത്.
കുഴൂര്‍ വിളക്കുംകാല്‍ ജംഗ്ഷനില്‍ നിന്നും പാലം വരെയുള്ള ഭാഗത്ത് റോഡില്‍ ടാറിംഗ് നടത്തിയിട്ടുണ്ട്. പാലം കടന്ന് 50 മീറ്റര്‍പോലും മുന്നോട്ട് പോകാനാകില്ല. പിന്നെ ആശ്രയം നാമമാത്രമായ വീതിയുളള ബണ്ട് റോഡാണ്. തോട്ടിലേക്കോ പാടശേഖരത്തിലേക്കോ വീഴാനുള്ള സാദ്ധ്യതയുള്ളതിനാല്‍ ഈ മണ്‍പാതയിലൂടെ സഞ്ചരിക്കുന്നവര്‍ വിരളമാണ്. പിന്നീടുള്ള ആശ്രയം എരവത്തൂര്‍ വഴിയോ തുമ്പരശ്ശേരി വഴിയോ പോകുകയെന്നതാണ്. നാല് കിലോമീറ്ററിലധികം കൂടുതലായി ചുറ്റി സഞ്ചരിക്കണം ഈ രണ്ട് വഴികളിലൂടേയുമുള്ള യാത്രക്ക്. ഇതിനാല്‍ വളരെ നേരത്തെ വീട്ടില്‍ നിന്നിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് നേരമേറെ വൈകി മാത്രമാണ് തിരികെ വീട്ടിലെത്താനാകുന്നത്.
അര കിലോമീറ്റര്‍ ദൂരത്തുള്ള വീട്ടിലേക്ക് നാലും അഞ്ചും കിലോമീറ്റര്‍ ചുറ്റി സഞ്ചരിക്കേണ്ട ദുര്‍ഗതിയാണ്. കഴിഞ്ഞ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് റോഡിന്റെ ഉയരം കൂട്ടി പണിയാനായി പദ്ധതി തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. തീരദേശ വികസന കോര്‍പ്പറേഷന് 48 ലക്ഷം രൂപയുടേയും പൊതുമരാമത്ത് വകുപ്പിന് 55 ലക്ഷം രൂപയുടേയും ചെലവ് വരുന്ന എസ്റ്റിമേറ്റാണ് സമര്‍പ്പിച്ചിരുന്നത്. എസ്റ്റിമേറ്റ് സമര്‍പ്പിച്ച് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും യാതൊരു നീക്കവും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. കുഴൂര്‍ മുതല്‍ പാലം വരെയുള്ള ഇടുങ്ങിയ റോഡിന്റെ വീതി വര്‍ദ്ധിപ്പിച്ച് പണിതാല്‍ ബസ് റൂട്ടിന് വരെ സാദ്ധ്യതയുള്ള പാതയായിത് മാറും. സ്ഥലം എം എല്‍ എയും സര്‍ക്കാരും ഇക്കാര്യത്തില്‍ അടിയന്തിര ശ്രദ്ധ പുലര്‍ത്തണമെന്നാണ് ശക്തമായി ഉയരുന്ന ആവശ്യം.
Next Story

RELATED STORIES

Share it