wayanad local

കര്‍ഷകനെ ജയിലിലടച്ച സംഭവം; ഇരുളം ബാങ്കിന് മുന്നില്‍ ജനകീയസമരം തുടരുന്നു

പുല്‍പ്പള്ളി: വായ്പാ കുടിശ്ശിക അടയ്ക്കാത്തതിന് കര്‍ഷകനെ ജയിലിലടച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ജനകീയ കര്‍ഷക സംരക്ഷണ സമിതിയുടെ ഇരുളം കേരളാ ഗ്രാമീണ ബാങ്കിനു മുന്നിലെ സമരം തുടരുന്നു. ഇരുളം അങ്ങാടിശ്ശേരി മുളയാനിക്കല്‍ സുകുമാരനെയാണ് സുല്‍ത്താന്‍ ബത്തേരി സബ് കോടതി വെള്ളിയാഴ്ച റിമാന്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചത്. തന്റെ പേരിലുള്ള 75 സെന്റ് സ്ഥലം ബാങ്കിന് പണയപ്പെടുത്തി 1999ല്‍ സുകുമാരന്‍ 90,000 രൂപ വായ്പയെടുത്തിരുന്നു. കൃഷിനാശവും മൂന്നു പെണ്‍മക്കളെ വിവാഹം ചെയ്തയച്ച സാമ്പത്തിക പരാധീനതയും മൂലം ബാങ്ക് വായ്പ തിരിച്ചടയ്ക്കാന്‍ സുകുമാരന് സാധിച്ചില്ല. മുതലും പലിശയും പിഴപ്പലിശയും മറ്റ് ചെലവുകളും സഹിതം 4,09,955 രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് മാനേജര്‍ 2013ല്‍ സുകുമാരന് നോട്ടീസ് അയക്കുകയും കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. തന്റെ പേരിലുള്ള വസ്തു ഏറ്റെടുത്ത് വില്‍പന നടത്തി ബാധ്യത തീര്‍ക്കാന്‍ സുകുമാരന്‍ ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കോടതി വിധിപ്രകാരം ഈ ഭൂമി 2013 സപ്തംബര്‍ 27ന് ലേലത്തിന് വച്ചിരുന്നെങ്കിലും ലേലംകൊള്ളാന്‍ ആരും തയ്യാറായില്ല. വയനാട് ടൈഗര്‍ സോണ്‍ ആയി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നു ബാങ്ക് അധികൃതര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിനാലാണ് വസ്തു ലേലത്തില്‍ പിടിക്കാന്‍ ആരും മുന്നോട്ടുവരാതിരുന്നത്. വായ്പാ കുടിശ്ശിക ഈടാക്കാന്‍ സുകുമാരനെ തടങ്കലില്‍ പാര്‍പ്പിച്ച് കടം വസൂലാക്കണമെന്നു ബാങ്ക് അധികൃതര്‍ വക്കീല്‍ മുഖേന 2013 ഒക്ടോബര്‍ ഒമ്പതിന് സുല്‍ത്താന്‍ ബത്തേരി സബ്‌കോടതിയില്‍ വീണ്ടും പരാതി നല്‍കി. ഇതാണ് അറസ്റ്റിലേക്കും തടങ്കലിലേക്കും വഴിവച്ചത്. സുകുമാരനെ തടങ്കലില്‍ നിന്നു മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കുന്നതുവരെ ബാങ്ക് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ജനങ്ങളുടെ നിലപാട്. ജനങ്ങളെയും കോടതിയെയും തെറ്റിദ്ധരിപ്പിച്ച ബാങ്ക് മാനേജര്‍ക്കെതിരേ ശക്തമായ നടപടികളും സ്വീകരിക്കണം. ബാങ്കിന് മുമ്പില്‍ നടന്ന ഉപരോധ സമരം എഫ്ആര്‍എഫ് ജില്ലാ ചെയര്‍മാന്‍ ശ്രീധരന്‍ കുയിലാനി ഉദ്ഘാടനം ചെയ്തു. എ ജെ കുര്യന്‍ അധ്യക്ഷനായിരുന്നു. കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് ടി ബി സുരേഷ്, ടി ആര്‍ രവി, എസ് ജി സുകുമാരന്‍, എന്‍ മുകുന്ദന്‍, എന്‍ ജെ ചാക്കോച്ചന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it