കര്‍മപരിപാടികള്‍ ആവിഷ്‌കരിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: പകര്‍ച്ചവ്യാധി നിയന്ത്രണത്തിനും പ്രതിരോധത്തിനും ഊര്‍ജിത കര്‍മപരിപാടി നടപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഡിസംബറില്‍ തന്നെ ഇത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ആദ്യപടിയായി എല്ലാ ജില്ലകളിലും കലക്ടര്‍മാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ അധ്യക്ഷന്‍മാരുടെയും മറ്റ് ജനപ്രതിനിധികളുടെയും യോഗം ഇതിന്റെ തടര്‍ച്ചയായി വിളിക്കും. ജനുവരിയില്‍ പ്രത്യേക ഗ്രാമസഭ ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യും. ജില്ലാതലത്തില്‍ മന്ത്രിമാര്‍ക്ക് പ്രത്യേക ചുമതല നല്‍കാനും യോഗം തീരുമാനിച്ചു. മന്ത്രിമാരായ കെ കെ ശൈലജ, എ കെ ബാലന്‍, ടി പി രാമകൃഷ്ണന്‍, ജി സുധാകരന്‍, കെ ടി ജലീല്‍, കെ രാജു, സി രവീന്ദ്രനാഥ് യോഗത്തില്‍ പങ്കെടുത്തു. ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ കര്‍മപരിപാടി അവതരിപ്പിച്ചു. തദ്ദേശസ്വയംഭരണം, ആരോഗ്യം, പൊതുമരാമത്ത്, തൊഴില്‍, വനം തുടങ്ങിയ വകുപ്പുകള്‍ ഏകോപിച്ചാണ് കര്‍മപരിപാടി നടപ്പാക്കുക. കൊതുക് നശീകരണത്തിനും കൊതുക് നിയന്ത്രണത്തിനും പ്രത്യേക ഊന്നല്‍ നല്‍കും. പ്രതിരോധ പരിപാടി വിജയിപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനതലത്തില്‍ വിപുലമായ പ്രചാരണം സംഘടിപ്പിക്കും. ഖര-ദ്രവ മാലിന്യ സംസ്‌കരണത്തിലുള്ള അപാകതകള്‍ പരിഹരിക്കും. വാര്‍ഡുതല ആരോഗ്യസമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കും. ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ ശുചിയായി സൂക്ഷിക്കുന്നതിനു നടപടിയെടുക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കാനും തീരുമാനമായി. ജലക്ഷാമമുള്ള പ്രദേശങ്ങള്‍ കണ്ടെത്തി ശുദ്ധജലവിതരണം ഉറപ്പാക്കും. ജലവിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പുകള്‍ നടത്തും. തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനും വാക്‌സിനേഷനും സാങ്കേതികസഹായം നല്‍കും. ഓടകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂര്‍ത്തിയാക്കും. സര്‍ക്കാര്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും ശുചീകരണവും ഉറപ്പാക്കും. പൊതുജന പങ്കാളിത്തത്തോടെയാണ് കൊതുകുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. മധ്യവേനല്‍ അവധിക്കുശേഷം സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് സമഗ്രമായ ശുചീകരണവും കൊതുകു കൂത്താടി നശീകരണവും നടത്തും. ഫിഷിങ് ഹാര്‍ബറുകളിലും തീരപ്രദേശങ്ങളിലും കൊതുക് പെരുകുന്നതിനുള്ള സാഹചര്യം ഇല്ലാതാക്കും. മലമ്പനി ബാധിത സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന തീവണ്ടി കോച്ചുകളില്‍ കൊതുക് നശീകരണം ഉറപ്പാക്കും. ആശുപത്രികളും പരിസരങ്ങളും ശുചീകരിച്ച് കൊതുക് മുക്തമാക്കും.
Next Story

RELATED STORIES

Share it