കര്‍ണാടക നഗര തദ്ദേശ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്സിനു മുന്നേറ്റം; ബിജെപി രണ്ടാമത്

ബംഗളൂരു: കര്‍ണാടകയിലെ 102 നഗര തദ്ദേശ സ്ഥാപനങ്ങളിലെ 2709 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി കോണ്‍ഗ്രസ്. ഫലം പ്രഖ്യാപിച്ച 2709 സീറ്റുകളില്‍ കോണ്‍ഗ്രസ് 982ഉം ബിജെപി 929ഉം സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ജനതാദള്‍ എസ് 375ഉം ബിഎസ്പി 13ഉം സീറ്റുകള്‍ നേടി. സ്വതന്ത്രര്‍ 329ഉം എസ്ഡിപിഐ 18ഉം മറ്റുള്ളവര്‍ 14ഉം ഇടങ്ങളില്‍ വെന്നിക്കൊടി നാട്ടി. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യമാണ് കര്‍ണാടക ഭരിക്കുന്നതെങ്കിലും തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും വെവ്വേറെയാണ് മല്‍സരിച്ചത്. നിലവില്‍ വിജയിച്ച സീറ്റുകളുമായി തദ്ദേശ സ്ഥാപനങ്ങളില്‍ സഖ്യം തുടര്‍ന്നാല്‍ മിക്കയിടത്തും ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താനാവും. വിജയിച്ച കോണ്‍ഗ്രസ്-ജെഡിഎസ് അംഗങ്ങളുടെ എണ്ണം 1360 വരും. ഇതിലൂടെ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ബിജെപിക്കു മേല്‍ വലിയ മേധാവിത്വം സഖ്യത്തിനു കൈവരും. എന്നാല്‍, നഗരപ്രദേശങ്ങളില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം ഉണ്ടാക്കാനായി. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ഷിമോഗ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഭരണം ബിജെപിക്കു ലഭിക്കും. തുംകൂര്‍, മൈസൂരു കോര്‍പറേഷനുകളില്‍ ബിജെപി എറ്റവും വലിയ ഒറ്റകക്ഷിയാണെങ്കിലും കോണ്‍ഗ്രസ്സും ജെഡിഎസും കൈകോര്‍ത്താല്‍ ബിജെപിക്ക് പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരും. അതേസമയം ബാഗല്‍കോട്ട്, ബെലഗാവി, ചാമരാജ നഗര്‍, ചിത്രദുര്‍ഗ, ദക്ഷിണ കന്നട, ദാവന്‍ഗരെ, ഉഡുപ്പി ജില്ലകളില്‍ ബിജെപിക്ക് വ്യക്തമായ മേല്‍ക്കൈയുണ്ട്. ബെല്ലാരി, ബിദാര്‍, ഗദാഗ്, ഹവേരി, കലബുറഗി, കൊപ്പല്‍, മൈസൂരു, റെയ്ച്ചൂര്‍, ഉത്തര കന്നഡ, യാദ്ഗിര്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ്സിനാണ് ആധിപത്യം.

Next Story

RELATED STORIES

Share it