malappuram local

കരിപ്പൂരില്‍ സ്വര്‍ണക്കടത്തിന്റെ ഇടനിലക്കാരായ അഞ്ചു ജീവനക്കാര്‍ പിടിയില്‍

കൊണ്ടോട്ടി: കരിപ്പൂരില്‍ ദുബൈ യാത്രക്കാരന്‍ ഒളിപ്പിച്ചു കടത്തിയ സ്വര്‍ണം പുറത്തു കടത്താന്‍ ശ്രമിക്കുന്നതിനിടെ ശുചീകരണ വിഭാഗം സൂപ്പര്‍ വൈസര്‍ അടക്കം അഞ്ച് ജീവനക്കാര്‍ ഡിആര്‍ഐ സംഘത്തിന്റെ പിടിയിലായി.ഒരാള്‍ ഓടി രക്ഷപ്പെട്ടു.കോഴിക്കോട് നിന്നെത്തിയ ഡി.ആര്‍.ഐ സംഘമാണ് 66 ലക്ഷം രൂപ വില വരുന്ന 2166 ഗ്രാം സ്വര്‍ണവും സഹായികളായി പ്രവര്‍ത്തിച്ച തൊഴിലാളികളേയും പിടികൂടിയത്.ശുചീകരണ വിഭാഗത്തിലെ സൂപ്പര്‍ വൈസര്‍ കരിപ്പൂര്‍ സ്വദേശി ഷിബു(28),കരിപ്പൂര്‍ സ്വദേശികളായ മുഹമ്മദ് അബ്‌റാര്‍, മുഹമ്മദ്, കാപ്പാട് സ്വദേശികളായ റമീസ്,അമീര്‍ എന്നിവരാണു പിടിയിലായത്.
കരിപ്പൂര്‍ സ്വദേശി സദ്ദാം ഹുസൈനാണ് രക്ഷപ്പെട്ടത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കരിപ്പൂരിലെത്തിയ സംഘം ശൂചീകരണ വിഭാഗം സൂപ്പര്‍ വൈസര്‍ ഷിബുവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയായിരുന്നു.എന്നാല്‍ ഇയാളില്‍ നിന്നും സ്വര്‍ണം കണ്ടെടുക്കാനായില്ല.പിന്നീടു മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ സ്വര്‍ണം പുറത്തെത്തിച്ചതായി ഇയാള്‍ സമ്മതിച്ചു.എമിഗ്രേഷന്‍ ഹാളിലെ പുരുഷന്‍മാരുടെ ടോയ്‌ലറ്റില്‍ നിന്നാണ് സ്വര്‍ണം ലഭിച്ചതെന്നും ഇതു പിന്നീട് വിമാനത്താവളത്തിന് മുന്‍വശത്തു നിര്‍ത്തിയിട്ടിരുന്ന സദ്ദാം ഹുസൈന്റെ സ്‌കൂട്ടറില്‍ ഒളിപ്പിക്കാനായിരുന്നു നിര്‍ദേശമെന്നും ഷിബു മൊഴി നല്‍കി.തുടര്‍ന്ന് കാത്തിരുന്ന ഡിആര്‍ഐ സംഘം സ്വര്‍ണം ഒളിപ്പിച്ച സ്‌കൂട്ടര്‍ എടുക്കുന്നതിനായി കരിപ്പൂരില്‍ എത്തിയപ്പോഴാണു സദ്ദാമിനെയും സഹായി മുഹമ്മദ് അബ്‌റാറിനേയും പിടികൂടിയത്. കാപ്പാട് സ്വദേശികള്‍ക്കു വേണ്ടിയാണു സ്വര്‍ണം എത്തിച്ചതെന്നു സദ്ദാം പറഞ്ഞു.കരിപ്പൂരിനു സമീപത്തെ മറ്റൊരു സ്ഥലത്ത് നിന്നും സ്വര്‍ണം വാങ്ങുന്നതിനായി എത്തിയപ്പോഴാണ് അമീര്‍, റമീസ്, മുഹമ്മദ് എന്നിവരെ പിടികൂടുന്നത്. ഇവരെ പിടികൂടുന്നതിനിടെയിലാണു സദ്ദാം ഡിആര്‍ഐ സംഘത്തെ വെട്ടിച്ചു രക്ഷപ്പെടുന്നത്.ദുബെയില്‍ നിന്നും സ്‌പൈസ് ജെറ്റില്‍ എത്തിയ യാത്രക്കാരനാണു ടോയ്‌ലറ്റില്‍ സ്വര്‍ണം ഒളിപ്പിച്ചത്.ഒരുകിലോയുടെ സ്വര്‍ണക്കട്ടിയും 116 ഗ്രാം വീതമുളള 10 സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളുമാണു കണ്ടെടുത്തത്.കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് വര്‍ധിക്കുകയാണ്‌
Next Story

RELATED STORIES

Share it