Flash News

കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധര്‍ ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്യും: വിമാനത്താവളങ്ങളില്‍ മുന്നറിയിപ്പ് നല്‍കും

കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധര്‍ ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്യും:  വിമാനത്താവളങ്ങളില്‍ മുന്നറിയിപ്പ് നല്‍കും
X
കോട്ടയം:  ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യും. ഇദ്ദേഹം രാജ്യം വിടാതിരിക്കാന്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കേന്ദ്രസര്‍ക്കാരിന്  കത്ത് നല്‍കി.  വിമാനത്താവളങ്ങളില്‍  മുന്നറിയിപ്പ് നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബിഷപ്പ് വത്തിക്കാനിലേക്ക്  കടക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ  തുടര്‍ന്നാണ് പോലിസ്  നടപടി.ഇരുസംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുള്ള വിഷയമായതിനാല്‍ എസ്പിയുമായി ചര്‍ച്ചചെയ്തശേഷമായിരിക്കും തുടര്‍നടപടികളെന്ന് വൈക്കം ഡിവൈഎസ്പി അറിയിച്ചു. ബിഷപ്പിനെ ചോദ്യംചെയ്യുന്നതിനായി ജലന്ധറിലേക്ക് പോവും. അതിന് മുമ്പായി പഞ്ചാബ് സര്‍ക്കാരുമായി സംസാരിച്ച് അനുമതി വാങ്ങും. അറസ്റ്റ് എപ്പോഴുണ്ടാവുമെന്ന് പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



അതേസമയം, ലൈംഗികമായി പീഡിപ്പിച്ചെന്ന കുറവിലങ്ങാട്ടെ മഠത്തിലെ കന്യാസ്ത്രീയുടെ പരാതി പോലിസ് സ്ഥിരീകരിച്ചു. വൈദ്യപരിശോധന നടത്തിയ ഡോക്ടറുടെ മൊഴി. അന്വേഷണസംഘത്തിന് മുമ്പാകെ നല്‍കിയ മൊഴിയിലാണ് കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടെന്ന് ഡോക്ടര്‍ വ്യക്തമാക്കിയത്. മൊഴിയെടുപ്പും ശാസ്ത്രീയപരിശോധനകളും അവസാനിച്ചതോടെ ജലന്ധറിലെത്തി ബിഷപ്പിനെ അറസ്റ്റ്‌ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ഇതിന് മുന്നോടിയായി പ്രാഥമിക റിപോര്‍ട്ട് അന്വേഷണസംഘത്തിന്റെ ചുമതലയുള്ള വൈക്കം ഡിവൈഎസ്പി ജില്ലാ പോലിസ് മേധാവിക്ക് കൈമാറും. അതിനിടെ, ജലന്ധര്‍ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചത് സംബന്ധിച്ച് കന്യാസ്ത്രീ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണസംഘത്തിന് ലഭിച്ചു. മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കിയ 114 പേജുകളുള്ള രഹസ്യമൊഴിയില്‍ ബിഷപ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീ പറയുന്നത്. കുറവിലങ്ങാട് നാടുക്കുന്നിലെ മഠത്തില്‍വച്ച്  ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. എന്നാല്‍, പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയെന്നാണ് അന്വേഷണസംഘത്തിന് നല്‍കിയ മൊഴിയനുസരിച്ചുള്ള എഫ്‌ഐആറില്‍ പറയുന്നത്. ഇതില്‍ വ്യക്തത വരുത്തുന്നതിനായി കന്യാസ്ത്രീയില്‍നിന്ന് അന്വേഷണസംഘം വീണ്ടും മൊഴിയെടുത്തു. ഇന്നലെ വൈകീട്ട് മൂന്നുമണിക്ക് കുറവിലങ്ങാട്ടെ മഠത്തിലെത്തി നടത്തിയ മൊഴിയെടുപ്പ് നാലരമണിക്കൂര്‍ നീണ്ടു. രഹസ്യമൊഴിയില്‍ കന്യാസ്ത്രീ ഉറച്ചുനിന്നതായി വൈക്കം ഡിവൈഎസ്പി പറഞ്ഞു. കര്‍ദിനാള്‍, പാലാ ബിഷപ്, കുറവിലങ്ങാട് പള്ളിവികാരി എന്നിവരില്‍നിന്നും വൈകാതെ മൊഴിയെടുക്കും.



Next Story

RELATED STORIES

Share it