കനയ്യക്ക് ഹിന്ദുത്വരുടെ വധഭീഷണി

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാറിന് ഹിന്ദുത്വരുടെ വധഭീഷണി. കനയ്യയെ വെടിവച്ചുകൊല്ലുന്നവര്‍ക്ക് 11 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഡല്‍ഹിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കനയ്യയുടെ നാക്ക് അറുത്തെടുക്കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ നല്‍കുമെന്ന് ഉത്തര്‍പ്രദേശില്‍ യുവമോര്‍ച്ച നേതാവും പ്രഖ്യാപിച്ചു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കനയ്യകുമാറിന് കനത്ത സുരക്ഷയൊരുക്കാന്‍ ഡല്‍ഹി പോലിസ് തീരുമാനിച്ചു. കാംപസിന് വെളിയിലെ കനയ്യയുടെ യാത്രകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ജെഎന്‍യു അധികൃതര്‍ക്ക് പോലിസ് നിര്‍ദേശം നല്‍കി. ആദര്‍ശ് ശര്‍മ നേതൃത്വം നല്‍കുന്ന പൂര്‍വാഞ്ചല്‍ സേനയുടെ പേരിലാണ് ഹിന്ദിയിലുള്ള പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. പരസ്യപോര്‍വിളി നടത്തിയ ശര്‍മ, മാതൃരാജ്യത്തെ അപമാനിച്ച വഞ്ചകനെ കൊലപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തു.
കനയ്യക്കെതിരായ കോടതിവിധി വരാന്‍ താമസമെടുക്കും. അതിനായി കാത്തിരിക്കേണ്ടതില്ല. എന്റെ വീടിന് 10 കിലോമീറ്റര്‍ മാത്രം അകലെയാണ് കനയ്യയുടെ വീട്. ഞങ്ങളുടെ മണ്ണ് ഒരു ദേശദ്രോഹിക്ക് ജന്മംകൊടുക്കില്ല. തങ്ങള്‍ തന്നെയാണ് പോസ്റ്ററുകള്‍ പതിച്ചതെന്നും ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.
യുവമോര്‍ച്ചയുടെ ബദായൂന്‍ ജില്ലാ പ്രസിഡന്റായ കുല്‍ദീപ് വര്‍ഷിണിയാണ് കനയ്യയുടെ നാക്ക് അറുക്കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. നരേന്ദ്രമോദിക്കെതിരേയാണ് കനയ്യ സംസാരിക്കുന്നത്. രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും തീവ്രവാദിയായ അഫ്‌സല്‍ ഗുരുവിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തയാളു ടെ നാക്ക് പിഴുതെടുക്കണമെന്നും കുല്‍ദീപ് പറഞ്ഞു.
ഇയാളെ സംഘടനയില്‍നിന്ന് ആറുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായി യുവമോര്‍ച്ച കേന്ദ്രനേതൃത്വം അറിയിച്ചു. പ്രസ്താവന വ്യക്തിപരമാണെന്നും പാര്‍ട്ടി നിലപാടല്ലെന്നും നേതൃത്വം വ്യക്തമാക്കി. അതേസമയം, ഭീഷണി കാര്യമാക്കുന്നില്ലെന്നും അസഹിഷ്ണുതയുടെ ഉദാഹരണമാണ് ഇതെന്നും കനയ്യകുമാര്‍ പ്രതികരിച്ചു.
Next Story

RELATED STORIES

Share it