Pathanamthitta local

കനത്ത മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴ തുടരുന്നു. മഴയ്‌ക്കൊപ്പം വീശിയടിച്ച കാറ്റില്‍ പലയിടത്തും വ്യാപകനാശം. മരംവീണ് നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. കഴിഞ്ഞദിവസം അച്ചന്‍കോവിലാറ്റില്‍ കാണാതായ യുവാവിനായി തിരച്ചില്‍ തുടരുകയാണ്.
കോന്നി വികോട്ടയം ഇളപ്പുപാറ തടത്തില്‍ കാലായില്‍ ബൈജു എം മത്തായി (37)നെയാണ് അട്ടച്ചാക്കല്‍ കൊല്ലേത്തുമണ്‍ കടവില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാണാതായത്.— 40 അടിയോളം താഴ്ച്ചയും ശക്തമായ ഒഴുക്കും കാരണം തിരച്ചില്‍ അസാധ്യമാണ്. ജില്ലയില്‍ പലയിടത്തും വൈദ്യുതിബന്ധം നിലച്ചിട്ട് രണ്ടുദിവസം പിന്നിട്ടു. നദികളിലും ജലസംഭരണികളിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. മലയോര മേഖലകളിലും നദീതീര പ്രദേശങ്ങളിലും കൃഷി നശിച്ചു. വന്‍ മരങ്ങള്‍ വീണ് പലസ്ഥലത്തും ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. പമ്പ, അച്ചന്‍കോവില്‍, മണിമല, കല്ലട നദികളില്‍ നിന്നും ജലം കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി.
മിക്ക റോഡുകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. മറ്റന്നാള്‍വരെ വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  മഴ കനത്തത് അപ്പര്‍കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിനു കാരണമായി. കോന്നിയില്‍ 50 മില്ലിമീറ്ററും അയിരൂര്‍ കുരുടാമണ്ണില്‍  57 മില്ലിമീറ്ററും മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ജലവൈദ്യുതി പദ്ധതി പ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചതോടെ മണിയാര്‍, മൂഴിയാര്‍ സംഭരണികളുടെ ഷട്ടറുകള്‍ തുറന്നു.




വ്.
Next Story

RELATED STORIES

Share it