കനത്ത മഴ; ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്ത പേമാരി ഉണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പു വന്നതോടെ ജില്ലാ ആസ്ഥാനങ്ങളില്‍ ജാഗ്രത. മഴക്കെടുതിയെ നേരിടാന്‍ കലക്ടര്‍മാര്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്.
ഉരുള്‍പൊട്ടലുണ്ടായ കോഴിക്കോട് ജില്ലയില്‍ മഴ ശക്തിപ്രാപിക്കുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കി. വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചതോടെ മലയോര മേഖലയിലെ ജനങ്ങള്‍ ആശങ്കയിലാണ്.
കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത കൂടുതലാണെന്നു കലക്ടര്‍മാര്‍ക്ക് മുന്നറിയിപ്പു ലഭിച്ചിട്ടുണ്ട്.
രാത്രി മലയോര മേഖലയില്‍ യാത്രാ നിയന്ത്രണവും, കടല്‍ത്തീരം, ജലാശയങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ സുരക്ഷാ മുന്‍കരുതലുകളും വര്‍ധിപ്പിച്ചു. കുറ്റിയാടിപ്പുഴയില്‍ വെള്ളം ക്രമാതീതമായി വര്‍ധിച്ചു. ഇത്് കാരണം കക്കയം ഡാമിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഡാം ഷട്ടറുകള്‍ ഏതു നിമിഷവും തുറക്കുമെന്ന്് ഇറിഗേഷന്‍ സബ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
കോഴിക്കോട്ട് 24 മണിക്കൂര്‍ നേരവും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. കോഴിക്കോട് കരിഞ്ചോല മലയിലുണ്ടായ വന്‍ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ഖനന പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനം തുടരും. വയനാട് ജില്ലയിലെ പല മേഖലകളിലും കനത്തമഴയാണ്. പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. മണ്ണിടിച്ചിലും തുടരുന്നുണ്ട്. ജില്ലയില്‍ ഇന്നലെ വിദ്യാലയങ്ങള്‍ക്ക്് അവധിയായിരുന്നു. കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് 102 കോടിയിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായതായാണു കണക്ക്. എന്നാല്‍ ഇത് ജൂണ്‍ 29 വരെയുള്ള കണക്ക് മാത്രമാണ്.
Next Story

RELATED STORIES

Share it